
ദുബൈ: കളഞ്ഞു കിട്ടുന്ന വസ്തുക്കൾ ദുബൈ പൊലീസിന് കൈമാറിയാൽ 50000 ദിർഹം സമ്മാനം. ഇത് സംബന്ധിച്ച പുതിയ ലോസ്റ്റ് & ഫൗണ്ട് നിയമത്തിന് യു എ ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. പൊലീസിന് കൈമാറുന്ന വസ്തുവിന്റെ മൂല്യത്തിന്റെ 10 ശതമാനം വരെ പ്രതിഫലം ലഭിക്കാമെന്നും ഇത് പരമാവധി 50,000 ദിർഹം ആയിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ദുബൈ പൊലീസിന്റെ ഇലക്ട്രോണിക് സിസ്റ്റത്തിൽ വസ്തുക്കൾ ലഭിക്കുന്നവർ 24 മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് 48 മണിക്കൂറിനുള്ളിൽ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വസ്തു ഏൽപിക്കണം. ഈ വസ്തുവിന്റെ അവകാശവാദം ഉന്നയിച്ച് ഒരു വർഷത്തിനുള്ളിൽ ഉടമസ്ഥൻ എത്തിയില്ലെങ്കിൽ നിയമ വിധേയമായി കണ്ടെത്തിയയാൾക്ക് സ്വന്തമാക്കാം.
ഒരു വർഷത്തിന് ശേഷം ഉടമസ്ഥൻ എത്തിയാൽ വസ്തു തിരികെ നൽകുകയും വേണം. ഈ നിയമം ലംഘിച്ചാൽ വസ്തു കണ്ടെത്തിയ ആൾ നിയമനടപടി നേരിടേണ്ടി വരുമെന്നും 2 ലക്ഷം ദിർഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ് ഇതെന്നും അധികൃതർ വ്യക്തമാക്കി.
അവകാശി എത്താതെയിരുന്നാൽ വസ്തു ലേലത്തിൽ വെക്കും. ലേലത്തിൽ വിറ്റു പോയാലും മൂന്ന് വർഷത്തിനുള്ളിൽ ഉടമസ്ഥൻ അവകാശ വാദം ഉന്നയിച്ചു മുന്നോട്ട് വന്നാൽ അതിന്റ മൂല്യം നൽകേണ്ടി വരും. പുതിയ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന ദിവസം മുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



