ചാലിയാറില്‍ നിന്ന് ഇന്നും രണ്ട് ശരീര ഭാഗങ്ങള്‍; ദുര്‍ഘടമേഖലകളില്‍ ഹെലികോപ്റ്ററിലെത്തി ദൗത്യസംഘം

വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ചാലിയാര്‍ പുഴയില്‍ നടത്തിയ തിരച്ചിലില്‍ ഇന്ന് (ചൊവ്വ) ലഭിച്ചത് 2 ശരീര ഭാഗങ്ങള്‍. മുണ്ടേരി കുമ്പളപ്പാറ ഭാഗത്തുനിന്നാണ് അവശിഷ്ടങ്ങള്‍ ലഭിച്ചത്. ഇതോടെ മലപ്പുറം ജില്ലയില്‍ നിന്ന് ആകെ ലഭിച്ച മൃതദേഹങ്ങള്‍ 76 ഉം ശരീര ഭാഗങ്ങള്‍ 161 ഉം ആയി. ആകെ 237 എണ്ണം. 38 പുരുഷന്മാരുടെയും 31 സ്ത്രീകളുടെയും 3 ആണ്‍കുട്ടികളുടെയും 4 പെണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്.

ഇതുവരെ ലഭിച്ച മുഴുവന്‍ മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. 223 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കള്‍ ഏറ്റെടുക്കുകയും ചെയ്തു. 7 ശരീര ഭാഗങ്ങള്‍ പൂര്‍ണമായി ഡി.എന്‍.എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള നാല് ശരീരഭാഗങ്ങള്‍ ഉടന്‍ വയനാട്ടിലേക്ക് കൊണ്ട് പോകും.

വയനാട്ടിലെ ദുരന്ത മേഖലയില്‍ നിന്ന് ചാലിയാര്‍ തീരത്തെ ദുര്‍ഘടമേഖലയായ സണ്‍റൈസ് വാലിയിലേക്ക് ദൗത്യ സംഘത്തെ ഹെലികോപ്റ്ററിലെത്തിച്ച് തെരച്ചില്‍. ആറ് കരസേനാംഗങ്ങളും കേരള പൊലീസ് സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പിലെ നാല് പേരും രണ്ട് വനം വകുപ്പ് വാച്ചര്‍മാരും അടങ്ങിയ സംഘത്തെയാണ് രണ്ട് തവണയായി ഹെലികോപ്റ്ററിലെത്തിച്ച് വടത്തിന്റെയും ബാസ്‌കറ്റിന്റെയും സഹായത്തോടെ ഈ മേഖലയില്‍ ഇറങ്ങാന്‍ സഹായിച്ചത്.

ഒരു പ്രദേശത്ത് തെരച്ചില്‍ പൂര്‍ത്തിയാക്കുന്നതനുസരിച്ച് സംഘത്തെ എയര്‍ ലിഫ്റ്റ് ചെയ്ത് അടുത്ത സ്ഥലത്തേക്കെത്തിക്കുന്നതായിരുന്നു രീതി. സണ്‍റൈസ് വാലി മുതല്‍ അരുണപ്പുഴ ചാലിയാറില്‍ സംഗമിക്കുന്ന പ്രദേശം വരെയായിരുന്നു തെരച്ചില്‍.

കല്‍പ്പറ്റ എസ്.ജെ.കെ.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നാണ് ദൗത്യസംഘവുമായി ഹെലികോപ്റ്റര്‍ പറന്നത്. ലാന്‍ഡിംഗ് ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ ആളുകളെ ഇറക്കുന്നതിനും എയര്‍ ലിഫ്റ്റ് ചെയ്യുന്നതിനും ശേഷിയുള്ള അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററാണ് വായുസേന ദൗത്യത്തിന് ഉപയോഗിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top