ട്രോളിംഗ് നിരോധനം: തുടർനടപടികൾ ചർച്ച ചെയ്യാൻ യോഗം ചേർന്നു

കോഴിക്കോട്: ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട തുടർനടപടികൾ ചർച്ച ചെയ്യാൻ ജില്ലാകലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ജൂൺ ഒമ്പത് അർധരാത്രി 12 മണിമുതൽ ജൂലായ് 31 അർധരാത്രി 12 മണി വരെയുള്ള 52 ദിവസ കാലയളവിലാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനമേർപ്പെടുത്തുന്നത്.

ജില്ലയിൽ ട്രോളിംഗ് നിരോധനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാവിഭാഗം ആളുകളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണം വേണമെന്ന് കലക്ടർ പറഞ്ഞു. ട്രോളിംഗ് നിരോധനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടും മത്സ്യമേഖലയിൽ നിലവിലുള്ളതുമായ പ്രശ്‌നങ്ങൾ മത്സ്യത്തൊഴിലാളി പ്രതിനിധികൾ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രശ്‌നങ്ങൾ പരിഹരിക്കാൻ കലക്ടർ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.കെ. രഞ്ജിനി, അസിസ്റ്റന്റ് പോലീസ് കമ്മീഷണർ എ ഉമേഷ്, പോർട്ട് ഓഫീസർ വി.വി പ്രസാദ്, മത്സ്യഫെഡ് ജില്ലാ മാനേജർ അപർണ രാധാകൃഷ്ണൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, തുറമുഖ വകുപ്പ് മന്ത്രിയുടെ പ്രതിനിധി, ജനപ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ, ബോട്ട് ഉടമാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top