ഉടവാള്‍ കൈമാറി; നവരാത്രി എഴുന്നള്ളത്തിന് തുടക്കമായി

തിരുവനന്തപുരം:തലസ്ഥാനത്ത് നവരാത്രിപൂജയ്ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ആഘോഷനിര്‍ഭരമായ തുടക്കമായി. ഘോഷയാത്രയ്ക്ക് മുന്നോടിയായി പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയില്‍ ഉടവാള്‍ കൈമാറ്റം നടന്നു.
തേവാരപ്പുരയില്‍ പട്ടുവിരിച്ച പീഠത്തില്‍ സൂക്ഷിക്കുന്ന ഉടവാള്‍ പുരാവസ്തുവകുപ്പ് ഡയറക്ടര്‍ കെ. ആര്‍. സോണയില്‍ നിന്ന് പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സ്വീകരിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ആചാരപ്രകാരം കൈമാറി. ദേവസ്വം മന്ത്രി കന്യാകുമാരി ദേവസ്വം ജോയിന്റ്കമ്മിഷണര്‍ അന്‍പുമണിക്ക് ഉടവാള്‍ കൈമാറി.
എം.വിന്‍സന്റ് എം.എല്‍.എ, കൊട്ടാരം ചാര്‍ജ് ഓഫീസര്‍ സി.എസ്. അജിത്ത്കുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, അംഗങ്ങളായ കെ.പി. ശങ്കരദാസ്, എന്‍. വിജയകുമാര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡംഗം ഉഴമലയ്ക്കല്‍ വേണുഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
തേവാരക്കെട്ട് സരസ്വതിദേവി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളാണ് വ്യാഴാഴ്ച പദ്മനാഭപുരം കൊട്ടാരത്തില്‍നിന്ന് എഴുന്നള്ളിച്ചത്. ഉടവാള്‍ കൈമാറ്റത്തിനുശേഷം സരസ്വതിവിഗ്രഹത്തെ പുറത്തേക്ക് എഴുന്നള്ളിച്ചു. വാദ്യഘോഷത്തോടും വായ്ക്കുരവയോടുമാണ് ആനപ്പുറത്ത് സരസ്വതിവിഗ്രഹത്തിന്റെ തിടമ്പേറ്റിയത്. സായുധപോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം ഘോഷയാത്ര കൊട്ടാരമുറ്റത്തേക്ക് നീങ്ങി. അവിടെ വിഗ്രഹങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ വരവേല്‍പ്പ് നല്‍കി. തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് എഴുന്നള്ളത്ത് പുറപ്പെട്ടു. പല്ലക്കിലാണ് വേളിമല കുമാരസ്വാമിയെയും ശുചീന്ദ്രം മുന്നൂറ്റി നങ്കയെയും എഴുന്നള്ളിക്കുന്നത്.
വ്യാഴാഴ്ച രാത്രി വിഗ്രഹങ്ങള്‍ കുഴിത്തുറ മഹാദേവക്ഷേത്രത്തില്‍ ഇറക്കിപൂജ നടത്തും. വെള്ളിയാഴ്ച രാവിലെ കളിയിക്കാവിളയില്‍ എത്തുന്ന ഘോഷയാത്രയെ കേരള പോലീസ്, റവന്യൂ, ദേവസ്വം അധികൃതര്‍ വരവേല്‍ക്കും. വെള്ളിയാഴ്ച രാത്രി നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് ഇറക്കിപൂജ. ശനിയാഴ്ച രാവിലെ നെയ്യാറ്റിന്‍കരയില്‍ നിന്നും പുറപ്പെടുന്ന ഘോഷയാത്ര വൈകിട്ട് തിരുവനന്തപുരത്തെത്തും. കുമാരസ്വാമിയെ കരമന മുതല്‍ വെള്ളിക്കുതിരപ്പുറത്താണ് എഴുന്നള്ളിക്കുന്നത്.
സന്ധ്യയോടെ ഘോഷയാത്ര കിഴക്കേക്കോട്ടയില്‍ എത്തുമ്പോള്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉടവാള്‍ ഏറ്റുവാങ്ങി ഘോഷയാത്രയെ ആചാരപ്രകാരം വരവേല്‍ക്കും. പദ്മതീര്‍ഥക്കുളത്തിലെ ആറാട്ടിനുശേഷം നവരാത്രി മണ്ഡപത്തിലാണ് സരസ്വതിദേവിയെ പൂജയ്ക്കിരുത്തുന്നത്. കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ഭഗവതിക്ഷേത്രത്തിലും പൂജയ്ക്കിരുത്തും. ഒക്ടോബര്‍ എട്ടിനാണ് പൂജയെടുപ്പ്. ഒരു ദിവസത്തെ നല്ലിരുപ്പിന് ശേഷം 10ന് തിരുവനന്തപുരത്തു നിന്നും തിരിച്ചെഴുന്നള്ളത്തായി പുറപ്പെടുന്ന വിഗ്രഹഘോഷയാത്ര 12 ന് പദ്മനാഭപുരത്തെത്തും.

Share news
error: Content is protected !!
Scroll to Top