ഡിസ്കസ് ത്രോയിൽ കമൽപ്രീതിന് മെഡലില്ല; ഫൈനലിൽ ആറാം സ്ഥാനം മാത്രം

ടോക്യോ: ഒളിമ്പിക്‌സില്‍ വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ ഇന്ത്യക്ക് നിരാശ. മെഡല്‍ പ്രതീക്ഷകളുമായി ഇന്ത്യക്ക് വേണ്ടി ഫൈനല്‍ റൗണ്ടില്‍ കമല്‍പ്രീതിന് ആറാം സ്ഥാനം മാത്രമാണ് ലഭിച്ചത്. അമേരിക്കയുടെ വലേറി ഓള്‍മാന്‍ സ്വര്‍ണവും ജര്‍മനിയുടെ ക്രിസ്റ്റിന്‍ പുഡന്‍സ് വെള്ളിയും ക്യൂബയുടെ യൈമേ പെരെസ് വെങ്കലവും നേടി. ഇടക്ക് വച്ച് മഴ പെയ്തത് മൂലം മത്സരം അല്പ നേരം നിര്‍ത്തിവെച്ചതിന് ശേഷം വീണ്ടും തുടങ്ങുകയായിരുന്നു.

ഫൈനലില്‍ 68.98 മീറ്റര്‍ എറിഞ്ഞാണ് വലേറി ഓള്‍മാന്‍ സ്വര്‍ണം നേടിയത്. അതേസമയം കമല്‍പ്രീതിന്റെ മികച്ച പ്രകടനം 63.70 മീറ്ററിലൊതുങ്ങി. യോഗ്യത റൗണ്ടില്‍ കാഴ്ചവെച്ച പ്രകടനം ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ താരത്തിന് കഴിഞ്ഞില്ല. ഫൈനലില്‍ ലഭിച്ച ആറ് ശ്രമങ്ങളില്‍ താരത്തിന്റെ മൂന്ന് ശ്രമങ്ങള്‍ ഫൗള്‍ ആവുകയും ചെയ്തു.

12 താരങ്ങള്‍ മത്സരിച്ച ഫൈനല്‍ റൗണ്ടില്‍ ആദ്യ ശ്രമത്തില്‍ 61.62 മീറ്റര്‍ ദൂരമാണ് ഇന്ത്യന്‍ താരം കണ്ടെത്തിയത്. രണ്ടാം ശ്രമം ഫൗളായിരുന്നു. ഇതിന് ശേഷമായിരുന്നു മഴ പെയ്തത്. മഴയ്ക്ക് ശേഷം വീണ്ടും ആരംഭിച്ച മത്സരത്തില്‍ തന്റെ മൂന്നാം ശ്രമത്തിലാണ് താരം തന്റെ മികച്ച ദൂരം കണ്ടെത്തിയത്. മൂന്നാം ശ്രമത്തില്‍ കമല്‍പ്രീത് 63.70 മീറ്റര്‍ ദൂരം താണ്ടി. നാലാം ശ്രമം വീണ്ടും ഫൗളായി. അഞ്ചാം ശ്രമത്തില്‍ താരത്തിന് 61.37 മീറ്റര്‍ ദൂരം മാത്രമാണ് കണ്ടെത്താനായത്. അവസാന ശ്രമത്തില്‍ 65.73 മീറ്റര്‍ ദൂരം കണ്ടെത്തിയാല്‍ മാത്രമേ ഇന്ത്യന്‍ താരത്തിന് വെങ്കല മെഡലെങ്കിലും നേടാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ കമല്‍പ്രീതിന്റെ അവസാന റൗണ്ടിലെ ശ്രമവും കൂടി ഫൗള്‍ ആയതോടെ ഇന്ത്യക്ക് ഡിസ്‌കസില്‍ നിന്നും മെഡല്‍ നേടാന്‍ കഴിഞ്ഞില്ല.

അതേസമയം, നിലവിലെ ഒളിമ്പിക് ചാമ്പ്യനായ ക്രോയേഷ്യയുടെ സാന്ദ്ര പെര്‍ക്കോവിച്ചിനും മെഡല്‍ നേടാനായില്ല. നാലാം സ്ഥാനത്താണ് താരം മത്സരം അവസാനിപ്പിച്ചത്.

നേരത്തെ, യോഗ്യതാ റൗണ്ടില്‍ 64.00 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് കമല്‍പ്രീത് കൗര്‍ ഫൈനലിന് യോഗ്യത നേടിയത്. നേരിട്ടുള്ള യോഗ്യത മാര്‍ക്ക് കമല്‍പ്രീത് കൗര്‍ നേടിയത് തന്റെ അവസാന ശ്രമത്തിലായിരുന്നു. ഇതോടെ യോഗ്യതാ റൗണ്ടില്‍ ഇന്ത്യന്‍ താരം രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അമേരിക്കന്‍ താരം വലേറി ഓള്‍മാന്‍ മാത്രമാണ് കമല്‍പ്രീതിന് മുന്നിലുണ്ടായിരുന്നത്. അമേരിക്കയുടെ വലേറി ഓള്‍മാന്‍ ആദ്യ ശ്രമത്തില്‍ 66.42 എറിഞ്ഞിരുന്നു.

യോഗ്യതാ മാര്‍ക്കായ 64 മീറ്റര്‍ പിന്നിട്ട് കമല്‍പ്രീതും വലേറിയും മാത്രമാണ് ഫൈനലില്‍ നേരിട്ട് ഇടംപിടിച്ചത്. ഗ്രൂപ്പ് ബിയില്‍ ആദ്യ ശ്രമത്തില്‍ 60.29 മീറ്ററും രണ്ടാം ശ്രമത്തില്‍ 63.97 മീറ്ററും ആണ് താരം എറിഞ്ഞത്. അതേ സമയം ആദ്യ റൗണ്ടില്‍ ആറാം സ്ഥാനത്തെത്തിയ സീമ പൂനിയയ്ക്ക് യോഗ്യതയില്ല. 60.57 മീറ്ററാണ് സീമ എറിഞ്ഞത്.

 

Share news
error: Content is protected !!
Scroll to Top