തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പദ്ധതികള്‍ മാതൃകാപരം: മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ പദ്ധതികള്‍ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലയിലെ 26 സ്‌കൂളുകള്‍ക്കുള്ള ബസ് വിതരണ പദ്ധതിയായ സാരഥിയും മുഴുവന്‍ സ്‌കൂളുകളിലും ക്ളാസ് ലൈബ്രറി ഒരുക്കുന്ന സര്‍ഗവായന പദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗത്ത് നല്ല രീതിയില്‍ ജില്ലാ പഞ്ചായത്തിന് ഇടപെടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ മേഖലയില്‍ 130 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയ്ക്കൊപ്പം മറ്റ് ഇടങ്ങളിലും കൃത്യമായ ഇടപെടല്‍ നടത്തിയതിനാലാണ് ദേശീയതലത്തിലുള്ള അംഗീകാരം ജില്ലാ പഞ്ചായത്തിന് ലഭിച്ചത്.

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ ഇന്നത്തെ കാലത്ത് ബസ് അനിവാര്യമാണ്. ജില്ലാ പഞ്ചായത്ത് നല്‍കിയ ബസുകളുടെ കൃത്യമായ അറ്റകുറ്റപ്പണികളും മറ്റും നടത്തുന്നതിന് സ്‌കൂള്‍ അധികൃതരും പി. ടി. എയും ശ്രദ്ധിക്കണം. ഇതിനായി പ്രത്യേക ഫണ്ട് നീക്കിവയ്ക്കുന്നത് നന്നായിരിക്കും. പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകളുടെ സഹകരണവും ക്ളാസ് ലൈബ്രറിക്കും സ്‌കൂള്‍ ബസ് ചെലവുകള്‍ക്കും തേടാവുന്നതാണ്. പുസ്തകങ്ങള്‍ ശേഖരിച്ച് ക്രമമനുസരിച്ച് സ്‌കൂളുകളില്‍ സൂക്ഷിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്ളാസ് ലൈബ്രറികള്‍ക്കായി സ്‌കൂളുകള്‍ ശേഖരിച്ച പുസ്തകങ്ങള്‍ മുഖ്യമന്ത്രി ചടങ്ങില്‍ ഏറ്റുവാങ്ങി.

മാരായിമുട്ടം സ്‌കൂള്‍, വിതുര, കല്ലറ വി. എച്ച്. എസ്. സി കള്‍, നെടുവേലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കിളിമാനൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പുസ്തകങ്ങള്‍ കൈമാറി. വിതുര, പാളയംകുന്ന് സ്‌കൂള്‍ ബസുകളുടെ താക്കോല്‍ദാനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. വിവിധ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരെ മന്ത്രി ആദരിച്ചു. വി. കെ. പ്രശാന്ത് എം. എല്‍. എ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, ആസൂത്രണ സമിതിയംഗം ഡോ. കെ. എന്‍. ഹരിലാല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, മറ്റു തദ്ദേശസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Share news
error: Content is protected !!
Scroll to Top