മോഷണക്കേസ് പ്രതികള്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു

കടയ്ക്കല്‍ നിരവധി മോഷണക്കേസുകളിലെ പ്രതികളായ അച്ഛനും മകനും കസ്റ്റഡിയില്‍ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ടു. തിരുവനന്തപുരം ആലംകോട് റംസി മന്‍സിലില്‍ അയൂബ്ഖാന്‍ (62), നെടുമങ്ങാട് വാളിക്കോട് റംസി മന്‍സിലില്‍ സെയ്തലി (22) എന്നിവരാണ് രക്ഷപ്പെട്ടത്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടുവരുന്നതിനിടെ ഞായര്‍ പുലര്‍ച്ചെ നാലിന് കടയ്ക്കല്‍ – അഞ്ചല്‍ റോഡില്‍ ചുണ്ട ചെറുകുളത്തിന് സമീപത്താണ് ഇവര്‍ രക്ഷപ്പെട്ടത്.

പൊലീസ് പറയുന്നത്: പാലോട് നന്ദിയോട് കള്ളിപ്പാറയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും. ആഗസ്ത് രണ്ടിന് പാലോട് മേഖലയില്‍ കവര്‍ച്ച നടത്തി വാടക വീടിന്റെ ഉടമയെ അറിയിക്കാതെ താക്കോലുമായി സ്ഥലം വിട്ടു. പൊലീസ് അന്വേഷണത്തില്‍ വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ഉണ്ടെന്ന് വിവരം ലഭിച്ചു. പാലോട് എസ്എച്ച്ഒയുടെ നേതൃത്വത്തി ലുള്ള പൊലീസ് സംഘം സുല്‍ത്താന്‍ ബത്തേരിയിലെത്തി കസ്റ്റഡിയിലെടുത്തു. സ്വകാര്യ കാറില്‍ പാലോട്ടേക്ക് കൊണ്ടുവരവേ പ്രതികള്‍ മൂത്രം ഒഴിക്കണം എന്ന് ആവശ്യപ്പെട്ടു. ചെറുകുളം പാലത്തിന് സമീപം കാര്‍ നിര്‍ത്തി. അയൂബ്ഖാന്റെ കൈയിലെ വിലങ്ങ് അഴിച്ചു. മൂത്രം ഒഴിക്കാന്‍ ഇറങ്ങിയശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.

കടയ്ക്കല്‍, ചിതറ, കിളിമാനൂര്‍ സ്റ്റേഷനുകളിലെ പൊലീസ് സംഘവും ഇട്ടിവ പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും പ്രദേശത്ത് തരച്ചില്‍ നടത്തി. കൊല്ലം ജില്ലാ കൃഷിത്തോട്ടം സ്ഥിതി ചെയ്യുന്ന പ്രദേശം, ആളൊഴിഞ്ഞ ഇടങ്ങള്‍, ക്വാറികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഹെലി ക്യാം ഉള്‍പ്പെടെ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രിയിലും തിരച്ചില്‍ തുടരുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top