മലയാള സിനിമകളുടെ തീയറ്റര്‍ റിലീസ് വൈകിയേക്കും; നാളെ ഫിലിം ചേംബര്‍ യോഗം

കൊച്ചി: സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ മലയാള സിനിമകളുടെ റിലീസിംഗ് ആശങ്കയില്‍. വെള്ളിയാഴ്ച മലയാള സിനിമ റിലീസ് ചെയ്യുമെന്ന് പറയാനാകില്ലെന്ന് നിര്‍മാതാക്കളും വിതരണക്കാരും അറിയിച്ചു. നാളെ ചേരുന്ന ചേംബര്‍ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും.

‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നതിനെ സ്വാഗതം ചെയ്യുന്നുവന്നെും സംഘടനകള്‍ വ്യക്തമാക്കി. എന്നാല്‍ തീയറ്ററുകള്‍ തരാമെന്ന വാക്ക് തീയറ്റര്‍ ഉടമകള്‍ പാലിച്ചില്ല. തീയറ്റര്‍ ഉടമകളില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കാന്‍ ആന്റണി പെരുമ്പാവൂര്‍ തയ്യാറാകണമെന്നും സംഘടനകള്‍ അറിയിച്ചു.

കോവിഡ് കാലത്ത് ലോക്ക്ഡൗണിന് ശേഷം തീയറ്ററുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ചില ആവശ്യങ്ങള്‍ സിനിമാ സംഘടനകള്‍ സര്‍ക്കാരിന് മുന്നില്‍ വച്ചിരുന്നു. എന്നാല്‍ ഇവയ്ക്ക് കൃത്യമായ മറുപടി സര്‍ക്കാരില്‍ നിന്നുണ്ടായില്ല. ഇതിനിടയിലാണ് വെള്ളിയാഴ്ച തന്നെ സിനിമകള്‍ റിലീസ് ചെയ്തുതുടങ്ങുമെന്ന് തീയറ്റര്‍ ഉടമകള്‍ പറഞ്ഞത്. എന്നാല്‍ മലയാള സിനിമയുടെ റിലീസിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നിലപാട് വ്യക്തമാക്കണമെന്നാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ആവശ്യം.

നാളെ ചേരുന്ന സംയുക്ത സിനിമാ സംഘടനകളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുക. മരയ്ക്കാറിന്റെ ഒടിടി റിലീസ് അംഗീകരിക്കുന്നുവെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി. നാളത്തെ ഫിലിം ചേംബര്‍ യോഗത്തില്‍ നിര്‍മാതാക്കള്‍, വിതരണക്കാര്‍, തീയറ്റര്‍ ഉടമകള്‍ എന്നിവയുടെ സംഘടനാ ഭാരവാഹികള്‍ പങ്കെടുക്കും.

 

Share news
error: Content is protected !!
Scroll to Top