വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കേരള ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ കഴിയില്ലെന്നു വ്യക്തമാക്കി കൊണ്ടാണിത്. അതേസമയം, ജാമ്യ വ്യവസ്ഥകളില്‍ സുപ്രീം കോടതി മാറ്റം വരുത്തി. വിജയ് ബാബുവിനെ തുടര്‍ന്നും ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടതി അനുമതി നല്‍കി. അതിജീവിതയയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തരുതെന്ന് വിജയ് ബാബുവിനോട് കോടതി നിര്‍ദേശിച്ചു.

പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടതികള്‍ക്ക് വ്യത്യസ്ത നിലപാട് ആണെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയത്. പ്രതിയെ സമ്മര്‍ദ്ദം ചെലുത്താനുള്ളതല്ല അറസ്റ്റ്, നിയമ വ്യവസ്ഥയില്‍നിന്ന് പ്രതി ഒളിച്ചോടാതിരിക്കാന്‍ വേണ്ടിയാണ് അറസ്റ്റെന്നും കോടതി ചൂണ്ടിക്കാട്ടി.

ജൂണ്‍ 27 മുതല്‍ മുതല്‍ ജൂലായ് മൂന്ന് വരെയാണ് വിജയ് ബാബുവിനെ ചോദ്യംചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. എന്നാല്‍ ഈ സമയപരിധി സുപ്രീം കോടതി നീക്കി. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണം. സാക്ഷികളെ സ്വാധീനിക്കാനോ, അതിജീവിതയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്താനോ പാടില്ല. അതിജീവിതയ്ക്ക് എതിരെ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടരുത്. സംസ്ഥാനത്തിന് പുറത്ത് പോകുകയാണെങ്കില്‍ മുന്‍കൂര്‍ അനുമതി തേടണമെന്നും കോടതി നിര്‍ദേശിച്ചു.

Share news
error: Content is protected !!
Scroll to Top