മെക്സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്ത് നീലപ്പടയുടെ തിരിച്ചുവരവ്

ദോഹ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം അര്‍ജന്റീനയുടെ ഗംഭീര തിരിച്ചുവരവ്. മെക്സിക്കോയ്ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന ജയിച്ചുകയറിയത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയാണ് അര്‍ജന്റീനയുടെ ഹീറോ. എന്‍സോ ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു രണ്ടാം ഗോള്‍. ആദ്യ മത്സരത്തില്‍ തോറ്റ അര്‍ജന്റീന ജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കി. പോയിന്റ് നിലയില്‍ പോളണ്ടിന് പിന്നില്‍ രണ്ടാമതുമെത്തി. സൗദിയാണ് മൂന്നാം സ്ഥാനത്ത്.

32-ാം മിനിറ്റിലാണ് അര്‍ജന്റീനയക്ക് ആദ്യ കോര്‍ണര്‍ ലഭിക്കുന്നത്. മാത്രമല്ല, മെക്സിക്കന്‍ താരങ്ങളുടെ പരുക്കന്‍ അടവുകളും അര്‍ജന്റീനയ്ക്ക് വെല്ലുവിളിയായി. 35-ാം മിനിറ്റിലാണ് മെക്സിക്കന്‍ പോസ്റ്റിലേക്ക് പന്തെത്തിക്കാന്‍ അര്‍ജന്റീനയ്ക്കാവുന്നത്. അര്‍ജന്റൈന്‍ പ്രതിരോധത്തില്‍ മാര്‍ട്ടിനെസിന്റെ പ്രകടനം മാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്.

രണ്ടാംപാതിയുടെ ആദ്യ മിനിറ്റുകളില്‍ തന്നെ അര്‍ജന്റീന തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചു. 52-ാം മിനിറ്റില്‍ അപകടകരമായ പൊസിഷനില്‍, ബോക്സിന് തൊട്ടുമുന്നില്‍ വച്ച് അര്‍ജന്റീനയ്ക്ക് ഫ്രീകിക്ക്.

64-ാം മിനിറ്റിലായിരുന്നു അര്‍ജന്റൈന്‍ ആരാധകര്‍ കാത്തിരുന്ന ഗോളെത്തിയത്. അതും മെസിയുടെ ഇടങ്കാലില്‍ നിന്നുള്ള, വലത് വിംഗില്‍ നിന്നും ഡി മരിയ നല്‍കിയ പാസാണ് ഗോളില്‍ കലാശിച്ചത്.

തുടര്‍ന്ന് മെക്സിക്കോ നടത്തിയ ശ്രമങ്ങളെല്ലാം ചെറുക്കുന്ന ജോലി പ്രതിരോധം ഭംഗിയായി ചെയ്തു. അര്‍ജന്റൈന്‍ മധ്യനിരയില്‍ എന്‍സോ ഫെര്‍ണാണ്ടസും എസെക്വിയല്‍ പലാസിയോസും എത്തിയതോടെ കൂടുതല്‍ മികച്ച നീക്കങ്ങളുമുണ്ടായി. മുന്നേറ്റത്തില്‍ ജൂലിയന്‍ അല്‍വാരസിന്റെ വേഗമേറിയ നീക്കങ്ങളും അര്‍ജന്റീനയ്ക്ക് ഉണര്‍വ് നല്‍കി. പിന്നാലെ എന്‍സോയുടെ ഗോള്‍. 87-ാം മിനിറ്റിലാണ് മെസിയുടെ അസിസ്റ്റില്‍ എന്‍സോ വല കുലുക്കിയത്.

പ്രതിരോധിക്കാന്‍ തുനിഞ്ഞാണ് മെക്സികോ ഇറങ്ങിയത്. പതിവിന് വിപരീതമായി അഞ്ച് പേര്‍ പ്രതിരോധത്തിലുണ്ടായിരുന്നു. അര്‍ജന്റീന അഞ്ച് മാറ്റങ്ങള്‍ വരുത്തി. പ്രതിരോധത്തില്‍ റൊമേറൊയ്ക്ക് പകരം ലിസാന്‍ഡ്രോ മാര്‍ട്ടിനസെത്തി.

Share news
error: Content is protected !!
Scroll to Top