മൂന്നു വര്‍ഷത്തോളം ഒളിവില്‍കഴിഞ്ഞ മയക്കുമരുന്ന്‌ കേസിലെ പ്രതിയെ ബാംഗ്ലൂരിലെ ഒളിത്താവളത്തില്‍ നിന്ന് പിടികൂടി; പിടികൂടിയത് അന്തര്‍ സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ മുഖ്യ കണ്ണി

ബാംഗ്ലൂര്‍: മൂന്നു വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞ മയക്കുമരുന്ന് കേസിലെ പ്രതിയെ ബാംഗ്ലൂരിലെ ഒളിത്താവളത്തില്‍ നിന്ന് പിടികൂടി. ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യ സൂത്രധാരന്‍ കോഴിക്കോട് പുതിയങ്ങാടി കൊരണി വയല്‍ അനഗേഷ് (24)നെ യാണ് പിടികൂടിയത്. ജില്ല ഡപ്യൂട്ടി കമ്മീഷണര്‍ കെ. ഇ ബൈജു ഐപിഎസിന്റെ കീഴിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ചേവായൂര്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ നിമിന്‍ കെ ദിവാകരനും ചേര്‍ന്ന് പിടികൂടിയത്. ഇയാളെ ചേവായൂര്‍ സ്റ്റേഷനിലെത്തിച്ച് മെഡിക്കല്‍കോളേജ് ACP കെ.സുദര്‍ശന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്ത ശേഷം ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ ആഗേഷ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

2020 നവംബര്‍ മാസം 17ാം തിയ്യതി ചേവായൂര്‍ പോലീസും ഡന്‍സാഫും ചേര്‍ന്ന് 16 കിലോഗ്രാം കഞ്ചാവ് പാറോപ്പടിയിലെ ആളൊഴിഞ്ഞ റൂമില്‍ നിന്നും പിടികൂടിയിരുന്നു. എന്നാല്‍ ഈ റൂം അനഗേഷ് വാടകക്ക് എടുത്തതായിരുന്നു. ഈ റൂമില്‍ വെച്ചായിരുന്നു കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. കേസില്‍ പ്രതി ചേര്‍ന്നിരുന്ന അനഗേഷ് പോലീസിനെ വെട്ടിച്ച് മുങ്ങുകയായിരുന്നു. ഈ കേസില്‍ നാലു പേര്‍ അറസ്റ്റിലായിരുന്നു.

അനഗേഷിനെ അന്വേഷിച്ച് വീട്ടിലെത്തിയ പോലീസിനെ വെട്ടിച്ച് ബൈക്ക് ഉപേക്ഷിച്ച് കടന്നു കളഞ്ഞെങ്കിലും ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ അതിവിദഗ്ധമായി ഇയാള്‍ ബൈക്കിന്റെ ഉടമസ്ഥാവകാശം സഹോദരന്റ പേരിലേക്ക് മാറ്റുകയും സ്റ്റേഷനില്‍ നിന്നും ഇറക്കി കൊണ്ടുപോവുകയും ചെയ്തു. പിന്നീടൊരിക്കല്‍ പോലീസിന് നേരെ നായയെ അഴിച്ചുവിട്ടും രക്ഷപ്പെടുകയുണ്ടായി.

മാസങ്ങള്‍ക്ക് മുമ്പ് രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് ഇയാളെ അന്വേഷിച്ചു ബാംഗ്ലൂരില്‍ എത്തിയെങ്കിലും പോലീസിനെ കണ്ട് ഇയാള്‍ കാറില്‍ രക്ഷപ്പെടുകയായിരുന്നു. അതിനു ശേഷം സ്ഥിരമായി ഒരുസ്ഥലത്ത് തങ്ങാതെ പലയിടങ്ങളില്‍ സംഘാംഗങ്ങളുടെ കൂടെ മാറിമാറി താമസിക്കുകയായിരുന്നു. രക്ഷപ്പെട്ട കാര്‍ പിന്നീട് കാമുകിയുടെ സഹോദരനും സുഹൃത്തും നാട്ടിലെത്തിക്കുകയും ചെയ്തു.

ലഹരിക്കടിമകളായ നിരവധി യുവാക്കളെ പോലീസിന്റെ സാന്നിദ്ധ്യമുണ്ടായാല്‍ അറിയിക്കാന്‍ പല സ്ഥലങ്ങളിലും നിയോഗിച്ചിരുന്നു. ഡപ്യൂട്ടി കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് ഇയാളെ കുറിച്ച് അന്വേഷിക്കുകയും ബാഗ്ലൂരില്‍ തിരിച്ചെത്തിയതായ വിവരങ്ങള്‍ ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം ബാഗ്ലൂരിലേക്ക് തിരിക്കുകയും ദിവസങ്ങളോളം നിരീക്ഷിച്ച് താവളം കണ്ടെത്തുകയും നാലാം നിലയിലുള്ള റൂമില്‍ നിന്നും പിടികൂടുകയുമായിരുന്നു.

തുടര്‍ന്ന് പ്രതിയെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും കുറ്റം സമ്മതിക്കുകയും പോലീസിന്റെ കൈയ്യില്‍ നിന്നും രക്ഷപ്പെട്ട ശേഷം തിരുപതിയില്‍ എത്തുകയും അവിടെ ഒരാഴ്ച നിന്ന ശേഷം മുംബെയില്‍ എത്തുകയും പിന്നീട് സുഹൃത്തിന്റെ സഹായത്തോടെ ഹിമാചല്‍ പ്രദേശില്‍ ഒളിവില്‍ കഴിയുകയുമായിരുന്നു. നാലു മാസത്തിനു ശേഷം വീണ്ടും ബാഗ്ലൂരില്‍ എത്തുകയും പഴയ താമസ സ്ഥലത്ത് നിന്നും മാറി ബാഗ്ലൂരിലെ സംഘാങ്ങളുടെ കൂടെ ഉള്‍പ്രദേശങ്ങളില്‍ മാറി മാറി ഒളിവില്‍ കഴിയുകയുമായിരുന്നു. ഇയാളുടെ സംഘത്തില്‍പ്പെട്ട ചിലര്‍ കോഴിക്കോട് കേന്ദ്രീകരിച്ച് രാസലഹരി വിപണനംചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.ഇവരെ നിരീക്ഷിച്ചു വരികയാണ്. കൂടാതെ ഫോണ്‍ പരിശോധിച്ചതില്‍ കണ്ട പണമിടപാടുകളെകുറിച്ചും പോലീസ് അന്വേഷിച്ചു വരുന്നുണ്ട്.

സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ.മോഹന്‍ദാസ്, ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ, എ.കെ അര്‍ജുന്‍, സുമേഷ് ആറോളി, രാകേഷ് ചൈതന്യം, ചേവായൂര്‍ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ സജി Scpo ബൈജു തേറമ്പത്ത് സൈബര്‍ സെല്ലിലെ സ്‌കൈലേഷ് എന്നിവരായിരുന്നു അന്വേഷണം നടത്തിയിരുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top