താനൂര്‍ ഇസ്ഹാഖ് വധം: ഒരു വാള്‍ കൂടി കണ്ടെടുത്തു

താനൂര്‍: അഞ്ചുടിയില്‍ ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാക്കിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് നടത്തിയ തെളിവെടുപ്പില്‍ ഒരു വാള്‍ കൂടി കണ്ടെടുത്തു. ഇന്നു രാവിലെ കേസിലെ പ്രതി ഏനീന്റെ പുരക്കല്‍ മുഹമ്മദ് സഫീറിനെയും കൊണ്ട് പോലീസ് നടത്തിയ തളിവെടുപ്പിലാണ് കൊലയ്ക്ക് ശേഷം ഒളിപ്പിച്ച ആയുധം കണ്ടെടുത്തത്.

കനോലി കനാലിന് സമീപത്തെ പറമ്പിലെ വിറക്പുരയില്‍ നിന്നാണ് സ്റ്റീല്‍ നിര്‍മ്മിതമായ ഈ വാള്‍ കണ്ടെടുത്തത്. ഇതോടെ സംഘം കൊലയ്ക്ക് ഉപയോഗിച്ച മൂന്ന് ആയുധങ്ങള്‍ പൊലീസിന് ലഭിച്ചു.

കഴിഞ്ഞ ദിവസം പിടിയിലായ സഫീറിനേയും ചേമ്പാളീന്റെ പുരക്കല്‍ ഷഹദാദ്, ചേക്കാമടത്ത് മുഹമ്മദ് സഹവാസ്, പൗറകത്ത് സുഹൈല്‍ എന്നിവരേയും ഇന്നലെ കോടതി അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിട്ടുണ്ട്. കേസില്‍ ഇതുവരെ ഏഴു പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഒമ്പത് പേരുടെ നേതൃത്വത്തിലാണ് കൊല നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പിടിയിലാവാനുള്ളവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. കേസില്‍ ആദ്യം പിടിയിലായ അഞ്ചുടി കുപ്പന്റെ പുരക്കല്‍ ത്വാഹ എന്ന താഹമോന്‍, കുപ്പന്റെ പുരക്കല്‍ അബ്ദുല്‍ മുഈസ്, വെളിച്ചാന്റെ പുരക്കല്‍ മഷ്ഹൂദ് എന്നിവരുമായി നേരത്തെ നടത്തിയ തെളിവെടുപ്പില്‍ രണ്ട് വാളുകള്‍ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.

പ്രതികളുമായി തെളിവെടുപ്പ് ഉച്ചക്ക് ശേഷവും തുടരുമെന്ന് വിവരം.

Share news
error: Content is protected !!
Scroll to Top