താനൂര്‍: ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാക്കിനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ സി.പി.എം ലോക്കല്‍ കമ്മറ്റിയംഗം കെ പി ഷംസുവിനെ ആക്രമിച്ചതിലുള്ള പകയെന്ന് പൊലീസ് നിഗമനം. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ലീഗ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷംസു മാസങ്ങളായി കിടപ്പിലാണ്. സ്വയം എഴുന്നേല്‍ക്കാന്‍ പോലും ആവാത്ത വിധം ഷംസുവിന് പരിക്കേറ്റിരുന്നു. മാസങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്കു തിരിച്ചുവന്നത്.
ഇസ്ഹാക്കിന്റെ ശരീരത്തിലെ മുറിവുകള്‍ ഷംസുവിനേറ്റതിനു സമാനമാണന്ന് കരുതുന്നു. ഇസഹാഖിന് കൈ കാലുകളിലാണ് തുരുതുര വെട്ടേറ്റിട്ടുള്ളത്. ശരീരത്തില്‍ കാര്യമായ പരിക്കുകളില്ല. നെഞ്ചിന് മുകളിലേക്കും പരിക്കേറ്റിട്ടില്ല. ഇതേ രീതിയിലായിരുന്നു ഷംസുവിന് നേരെയും ആക്രമണമുണ്ടായത്.
കഴിഞ്ഞ മാര്‍ച്ച് നാലിന് രാത്രി 11ഓടെയായിരുന്നു കെപി ഷംസു, സി.പി.എം പ്രവര്‍ത്തകരായ വി.പി മുസ്തഫ, ഷഹദാദ് എന്നിവര്‍ക്ക് നേരെ അഞ്ചുടി മുസ്ലിംലീഗ് ഓഫീസിന് മുമ്പില്‍ വെച്ച് ആക്രമിച്ചത്. എട്ടു പേരടങ്ങുന്ന സംഘമായിരുന്നു അന്ന് ആക്രമണം നടത്തിയത്.
മിക്ക പ്രതികളേയും പല വട്ടമായി പൊലീസ് അറസ്റ്റ് ചെയ്തു. ഷംസു അടങ്ങുന്ന സംഘത്തിന്റെ പുതിയ വള്ളം നീറ്റിലിറക്കുന്നതുമായി ബന്ധപ്പെട്ട യോഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്.




