
കോഴിക്കോട് : വഴിയാത്രക്കാരനെ ആക്രമിച്ച് പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോൺ പിടിച്ചുപറിച്ച കേസിലെ പ്രതികളെ കസബ പൊലീസും ടൗൺ അസിസ്റ്റന്റ് കമീഷണറുടെ കീഴിലുള്ള സിറ്റി ക്രൈം സ്കാഡും ചേർന്ന് അറസ്റ്റു ചെയ്തു. വെള്ളയിൽ ശാന്തി നഗർ സ്വദേശി കരുവള്ളിമീത്തൽ ജോഷി (26), ഇയാളുടെ ജീവിതപങ്കാളിയായ അക്ഷയ (26) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 26നായിരുന്നു കേസിനാസ്പദമായ സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഫറോക്ക് പേട്ട സ്വദേശിയെ രാത്രി എട്ടോടെ ഗംഗ തിയേറ്ററിന് സമീപംവെച്ച് ഇവർ ഉൾപ്പെട്ട സംഘം തടഞ്ഞ് ആക്രമിച്ചു. കൈയിലുണ്ടായിരുന്ന മുപ്പതിനായിരം രൂപ വില വരുന്ന മൊബൈൽ പിടിച്ചുപറിച്ചു. കസബ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ പ്രതികളെ തിരിച്ചറിയുകയും ജോഷിയെ ശാന്തിനഗറിലെ വീട്ടിൽനിന്നും ജോഷിയെ അന്വേഷിച്ചെത്തിയ അക്ഷയയെ കസബ പൊലീസ് സ്റ്റേഷൻ പരിസരത്തുനിന്നും പിടികൂടുകയായിരുന്നു.
അറസ്റ്റിലായ ജോഷി കോഴിക്കോട് സിറ്റിയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയും കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിന്റെ ഭാഗമായി ആറുമാസത്തെ തടവുശിക്ഷ കഴിഞ്ഞ് ജയിൽമോചിതനായ ആളുമാണ്.
ഷാലു, സുജിത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




