ഗെയില്‍ പൈപ്പ് ലൈനിനെതിരെ മുക്കത്ത് സമരം അക്രമാസക്തം നാളെ ഹര്‍ത്താല്‍

മുക്കം ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ മുക്കം എരഞ്ഞിമാവില്‍ സമരസമിത നടത്തിവന്ന സമരം അക്രമാസക്തമായി. സമരക്കാര്‍ ഗെയില്‍ അധികൃതരുടെ വാഹനങ്ങള്‍ തല്ലിതകര്‍ത്തു. തുടര്‍ന്ന് പോലീസ് ലാത്തി വീശി. തുടര്‍ന്ന് സമരക്കാര്‍ കൂടുതല്‍ അക്രമാസക്തരാകുകയും നിരവധിയിടങ്ങളില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുകയും, റോഡില്‍ ടയര്‍ കത്തിച്ച് മാര്‍ഗ്ഗതടസംസം ഉണ്ടാക്കുകുയം ചെയ്തു. നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് കീഴുപറമ്പ്, കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളില്‍ സമരസമിതി നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

രാവിലെ ഗെയില്‍ ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ സമരസമിതി പ്രവര്‍ത്തകര്‍ തകര്‍ത്തതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. തുടര്‍ന്ന് പോലീസ് ലാത്തിവീശുകയും സമരസമിതിയുടെ ഓഫീസ് പൊളിച്ചുനീക്കുകയും ചെയ്തു. ഇതാണ് സമരക്കാരെ കുടതല്‍ പ്രകോപിപ്പിച്ചത്. മാനന്തവാടിയില്‍ നിന്ന് പാലക്കാട്ടേക്ക് പോകുന്ന ബസ്സും , കോഴിക്കോട് നിന്ന് നിലമ്പൂരിലേക്ക് പോകുന്ന ബസ്സുമാണ് എറിഞ്ഞു തകര്‍ത്തത്. ഒരു പോലീസ് വാഹനത്തിന്റെ ചില്ലും തകര്‍ത്തിട്ടുണ്ട്.
സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ഇവിടെ വന്‍ പോലീസ് സാനിധ്യവുമുണ്ട്.

Share news
error: Content is protected !!
Scroll to Top