HIGHLIGHTS : State government is carrying out all-round development: Chief Minister releases government's progress report

സാമൂഹിക നീതിയിലധിഷ്ഠിതമായ സര്‍വതല സ്പര്‍ശിയായ വികസനമാണ് കേരളം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മന്ത്രിസഭയുടെ നാലാം വാര്‍ഷിക ആഘോഷങ്ങളുടെ സമാപന സമ്മേളന ഉദ്ഘാടനവും സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനവും തിരുവനന്തപുരം പുത്തരിക്കണ്ടത്ത് നടന്ന ചടങ്ങില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

2016 മുതലുള്ള തുടര്‍ച്ചയാണ് ഈ സര്‍ക്കാരിനുള്ളത്. മന്ത്രിസഭയുടെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി പതിനാല് ജില്ലകളിലും വിവിധ മേഖലകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തിയുള്ള ജില്ലാതല യോഗങ്ങളും പദ്ധതി പുരോഗതി വിലയിരുത്തുന്നതിനുള്ള മേഖലാതല യോഗങ്ങളും നടത്തി. കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ശരിയായ ദിശാബോധം നല്‍കുന്ന യോഗങ്ങളില്‍ പങ്കെടുത്തവരുടെ പ്രതികരണം മികച്ചതായിരുന്നു. തുടര്‍ന്ന് നടന്ന റാലികളിലെ ജനപങ്കാളിത്തം കേരളത്തിന്റെ മാറ്റവും പുരോഗതിയും ജനങ്ങള്‍ സ്വീകരിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയായി മാറി. 2016 ലെ സംസ്ഥാനത്തിന്റെ അവസ്ഥയില്‍ നിന്നുണ്ടായ മാറ്റം എല്ലാ വിഭാഗം ജനങ്ങളും അംഗീകരിക്കുന്നു.
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം എല്ലാക്കാലത്തും മികച്ച മാതൃകയാണ്. നവോത്ഥാന നായകരുടെ ഇടപെടലും തുടര്‍ന്നുള്ള കേരളജനതയുടെ സമീപനവുമാണ് ഇതിന് കാരണം. ഈ നേട്ടങ്ങള്‍ക്ക് അടിത്തറയിട്ടത് ഇ എം എസിന്റെ നേതൃത്വത്തിലുള്ള ആദ്യ ഗവണ്‍മെന്റാണ്. വിദ്യാഭ്യാസം സൗജന്യവും സാര്‍വത്രികവുമായതോടൊപ്പം പൊതുവിദ്യാലയങ്ങളുടെ വ്യാപനവും ഇതിന് പ്രധാന പങ്കുവഹിച്ചു. എന്നാല്‍ 2016 ലെ അധികാരത്തില്‍ വരുമ്പോള്‍ ആയിരത്തോളം സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്നു. പൊതു വിദ്യാലയങ്ങളില്‍ നിന്നും അഞ്ച് ലക്ഷം വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോകുന്ന സാഹചര്യവും ഉണ്ടായി. ഈ ആശങ്കകള്‍ നിലനില്‍ക്കുന്ന സമയത്ത് പൊതുവിദ്യാഭ്യാസ രംഗത്തെ സംരക്ഷിക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് സര്‍ക്കാര്‍ തുടക്കം കുറിച്ചു. ഇതിന്റെ ഫലമായി ഇന്ത്യയില്‍ നീതിആയോഗിന്റെ ലിസ്റ്റില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പൊതു വിദ്യാഭ്യാസ രംഗം എന്ന നിലയിലേക്ക് ഉയര്‍ന്നതിനൊപ്പം പത്തു ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പൊതു വിദ്യാലയങ്ങളിലേക്ക് തിരിച്ചെത്തിയത്. 5000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനായി ചെലവഴിച്ചത്. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നിര്‍മ്മിച്ച് ഹൈടെക് വിദ്യാലയങ്ങളായി നമ്മളുടെ സ്‌കൂളുകളെ മാറ്റുകയും ചെയ്തു.
ആരോഗ്യരംഗത്തും 2016 ല്‍ വലിയ തകര്‍ച്ച നേരിട്ടത് നമുക്കറിയാം’. ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, മരുന്നുകളുടെ ലഭ്യത എന്നിവയിലെല്ലാം പരിതാപകരമായ അവസ്ഥയായിരുന്നു. എന്നാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കിയുംജില്ല, താലൂക്ക് ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും സൂപ്പര്‍സ്പെഷ്യാലിറ്റി ബ്ലോക്കുകള്‍ അനുവദിച്ചും മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയും സര്‍ക്കാര്‍ നവീകരണം ആരംഭിച്ചു. ഇതിന്റെ ഫലമായി ലോകം പകച്ചുനിന്ന കാലയളവില്‍ കേരളം കോവിഡിനെ അതിജീവിക്കുകയും കേരളത്തിലെ ആരോഗ്യ നേട്ടത്തെ ലോക രാജ്യങ്ങള്‍ അദ്ഭുതാദരങ്ങളോടെ നോക്കിക്കാണുകയും ചെയ്തു. ആവശ്യത്തിന് ഐസിയു ബെഡുകളും വെന്റിലേറ്റര്‍ ബെഡുകളുമടക്കം ആ സാഹചര്യത്തില്‍ ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്..
ജനങ്ങള്‍ക്ക് മതിയായ ചികിത്സ സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ ആര്‍ദ്രം മിഷന്റെ ആകെത്തുകയാണ് ഈ നേട്ടങ്ങള്‍.
നടപ്പിലാകില്ലെന്ന് മുന്‍ ഗവണ്‍മെന്റ് നിലപാടെടുത്ത് ഒഴിവാക്കിയ നാഷണല്‍ ഹൈവേ വികസനം ഈ സര്‍ക്കാര്‍ പൂര്‍ണതയിലേക്ക് എത്തിക്കുകയാണ്. ഒരുഘട്ടത്തില്‍ 2016 -ല്‍ ദേശീയപാത അതോറിറ്റി കേരളത്തിലെ ഓഫീസ് തന്നെ ഉപേക്ഷിച്ച് സംസ്ഥാനത്തു നിന്നും പോയ സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ 45 മീറ്റര്‍ വീതിയുള്ള ദേശീയപാത എന്ന ലക്ഷ്യത്തിനായി ഭൂമി ഏറ്റെടുക്കലിന് 25 ശതമാനം തുക വഹിച്ചുകൊണ്ടാണ് കേരളം പദ്ധതി പൂര്‍ത്തീകരിക്കുന്നത്. ദേശീയപാത വികസനത്തിന് രാജ്യത്തുതന്നെ പണം ചെലവഴിക്കുന്ന ഏക സംസ്ഥാനമായി കേരളം മാറി. 5600 കോടി രൂപയാണ് ഇതിനായി സംസ്ഥാനം നീക്കിവെച്ചത്. ഇന്ന് ദേശീയപാത വികസനം നല്ലരീതിയില്‍ മുന്നേറുകയും സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ്. എന്നാല്‍ ദേശീയപാത നിര്‍മാണ ഘട്ടത്തിലെ അപാകതകള്‍ സംസ്ഥാന സര്‍ക്കാരിന്റെ കുഴപ്പമാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. നിര്‍മ്മാണ ഘട്ടത്തിലെ പിഴവുകള്‍ ഗൗരവമായി പരിശോധിച്ച് നടപടി എടുക്കുവാന്‍ ദേശീയപാത അതോറിറ്റിക്കും ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ വകുപ്പിനും കഴിയും. ഈ വിഷയത്തില്‍ സംസ്ഥാനത്തിന്റെ അഭിപ്രായം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയ ഗെയില്‍ പൈപ്പ് ലൈനും ഇതേ അവസ്ഥ തന്നെയായിരന്നു ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ പദ്ധതിയില്‍ നിന്ന് പിന്മാറുന്ന അവസ്ഥയില്‍ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് ഭൂമി ഏറ്റെടുത്ത് നല്‍കി. ഇന്ന് വീടുകളില്‍ പൈപ്പ് ലൈന്‍ വഴി ഗ്യാസ് എത്തുന്ന അവസ്ഥയിലേക്ക് എത്തി.
കേരളത്തിലെ വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി നിലവില്‍ വന്ന ഇടമണ്‍-കൊച്ചി പവര്‍ ഹൈവേയും ഒരുഘട്ടത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ ആവാതെ പാതി വഴിക്ക് ഉപേക്ഷിച്ചിരുന്നു. 2016-ല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പവര്‍ഗ്രിഡ് കോര്‍പ്പറേഷനുമായി ചര്‍ച്ചകള്‍ നടത്തി ആവശ്യമായ സൗകര്യങ്ങളൊരുക്കി കൊണ്ട് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കി. കോവളം -ബേക്കല്‍ ജലപാത നിര്‍മ്മാണം, മലയോര ഹൈവേ, തീരദേശ ഹൈവേ, പാലങ്ങള്‍, ഓവര്‍ബ്രിഡ്ജുകള്‍ അടക്കം നിരവധി മാറ്റങ്ങളാണ് അടിസ്ഥാന സൗകര്യ മേഖലയില്‍ വന്നുകൊണ്ടിരിക്കുന്നത് മലയോര ,തീരദേശ ഹൈവേ നിര്‍മാണത്തിന് മാത്രമായി 10000 കോടിയിലേറെ തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നത്.
സംസ്ഥാനത്തിന് വിഭവശേഷി പുതിയ രീതിയില്‍ ആര്‍ജിക്കണം എന്നുള്ളതിന്റെ ഭാഗമായാണ് കിഫ്ബിയെ ധന സ്രോതസ്സ് എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ ആശ്രയിച്ചത്. 2021 വരെയുള്ള അഞ്ചുവര്‍ഷം കൊണ്ട് 67,000 കോടി രൂപയാണ് ആകെ പദ്ധതി നിര്‍വഹണത്തിനായി ചെലവഴിച്ചതെങ്കില്‍ ഈ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് 90,000 കോടി രൂപയിലേറെ വികസനപദ്ധതികള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. സ്‌കൂളുകള്‍, കെട്ടിടങ്ങള്‍, ആശുപത്രികള്‍, സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, തുടങ്ങിയവയ്ക്കെല്ലാം ഫണ്ട് നീക്കിവെക്കുന്നു.
പ്രകടനപത്രികയിലെ ഉറപ്പുകള്‍ക്കപ്പുറം വിവിധ ദുരന്തങ്ങളെയും നേരിടേണ്ടി വന്ന സാഹചര്യം സര്‍ക്കാരിന് ഉണ്ടായി. കോവിഡ്, നിപ്പ, ഓഖി, പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ വിവിധ വിഷമഘട്ടങ്ങളെ നേരിടേണ്ടിവന്നു. ആവശ്യത്തിന് പണമില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും വായ്പയായി പണം സ്വീകരിക്കുന്ന അഭ്യര്‍ത്ഥനയെ പോലും ചിലര്‍ എതിര്‍ക്കുന്ന സാഹചര്യമുണ്ടായി. എന്നാല്‍ അതിജീവനത്തിന്റെ എല്ലാ ശ്രമങ്ങളും നടത്തിയ സംസ്ഥാന സര്‍ക്കാരിനെ ഉദ്യോഗസ്ഥരടക്കം മുഴുവന്‍ കേരളസമൂഹവും പിന്തുണച്ചു.
നമ്മുടെ നാട് കടക്കെണിയില്‍ ആണെന്ന് വ്യാജ പ്രചാരണവും നടക്കുന്നുണ്ട്. എന്നാല്‍ ആകെ കടം ജിഎസ്ഡിപിയുടെ ശതമാനത്തില്‍ 2021 ന് ശേഷം ഗണ്യമായി കുറയുന്നു എന്നതാണ് വാസ്തവം. ഇതോടൊപ്പം സംസ്ഥാനത്തിന്റെ തനത് വരുമാനം വര്‍ദ്ധിക്കുകയും ചെയ്തു. എല്ലാവര്‍ക്കും വീട് എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിന് വേണ്ടി അഞ്ച് ലക്ഷം ഭവനങ്ങള്‍ ലൈഫ് പദ്ധതിയിലൂടെ കൈമാറാനാണ് സംസ്ഥാന ഗവണ്‍മെന്റ് തീരുമാനിച്ചത്. ഇതിനകം നാലരലക്ഷം ഭവനങ്ങള്‍ കൈമാറി. നാലു ലക്ഷം പട്ടയങ്ങള്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തിട്ടുണ്ട്. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം പട്ടയും കൂടി വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നവംബര്‍ ഒന്നോടെ അതിദാരിദ്ര്യര്‍ ഇല്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുന്നു. പൊതുവിതരണ ശൃംഖല അടക്കം ശക്തിപ്പെടുത്തി കൊണ്ട് ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ മാതൃകാപരമായ മുന്നേറ്റമാണ് കേരളം നടത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാര്‍ഷിക പദ്ധതി അടങ്കല്‍ തുക 30370 കോടി രൂപ ആയിരുന്നെങ്കില്‍ 29224 കോടി രൂപ വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചു. 90 ശതമാനം ഫണ്ട് കാര്യക്ഷമമായി വിനിയോഗിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്കായി 8532 കോടി രൂപ വകയിരുത്തിയപ്പോള്‍ ചെലവഴിച്ചത് 9452 കോടിയോളം രൂപയാണ്. വകയിരുത്തിയ തുകയുടെ 110 ശതമാനം ആണ് ചെലവഴിച്ചത് എന്നത് ഭരണ നേട്ടമാണ്.
കേരളത്തിലെ പ്രതിശീര്‍ഷ വരുമാനം വര്‍ദ്ധിച്ചതായി റിസര്‍വ് ബാങ്ക് തന്നെ സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്തിലെ ഒന്നാം നമ്പര്‍ വ്യവസായ സൗഹൃദ സംസ്ഥാനമായി മാറുന്നതോടൊപ്പം കൊച്ചിയില്‍ നടത്തിയ നിക്ഷേപക സംഗമത്തിലൂടെ ഒന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപം ആര്‍ജിക്കാനും കേരളത്തിനായി. നിയമങ്ങളും ചട്ടങ്ങളും കാലാനുസൃതമായി ഭേദഗതി ചെയ്തുകൊണ്ട് വ്യവസായത്തോടുള്ള പൊതു മാനസിക ഘടനയില്‍ മാറ്റം വരുത്താനും നമുക്ക് സാധിച്ചു. ഉന്നതവിദ്യാഭ്യാസരംഗത്ത് 2016 ല്‍ നമ്മുടെ സ്ഥാനം വളരെ പിന്നിലായിരുന്നു. ഇന്ന് രാജ്യത്തെ ആദ്യത്തെ 12 സര്‍വകലാശാലകളില്‍ മൂന്നെണ്ണം കേരളത്തില്‍ നിന്നാണ്. രാജ്യത്തെ മികച്ച ആദ്യ നൂറ് കോളേജുകളില്‍ 16 എണ്ണം കേരളത്തില്‍ നിന്നാണെന്നത് നമ്മുടെ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു. ആയിരം കോടി വിറ്റുവരവുള്ള കെല്‍ട്രോണ്‍ ഉള്‍പ്പെടെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ ശാക്തീകരിക്കപ്പെട്ട കാലഘട്ടം കൂടിയാണിത്. പാര്‍ശ്വവല്‍കൃത വിഭാഗത്തിലുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന കെ-ഫോണ്‍ പദ്ധതി മറ്റൊരു മികച്ച വികസന മാതൃകയാണ്.
ഐടി രംഗത്ത് സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും എണ്ണത്തിലും കയറ്റുമതിയിലും ഉണ്ടായ വളര്‍ച്ച ഈ രംഗത്തെ കേരളത്തിന്റെ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു.
രാജ്യത്തിലെ ഏറ്റവും വലുതും ലോകത്തിലെ തന്നെ അപൂര്‍വതകള്‍ ഉള്ളതുമായ വിഴിഞ്ഞം പദ്ധതി സാക്ഷാത്ക്കരിക്കപ്പെട്ടത് മറ്റൊരു ചരിത്രനേട്ടമാണ്. 8877 കോടി രൂപ വേണ്ടിവന്ന പദ്ധതിക്ക് 5593 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചു.അദാനി ഗ്രൂപ്പ് 2454 കോടി രൂപയും പദ്ധതിക്കായി ചെലവഴിച്ചു. കേന്ദ്രസര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ് ഫണ്ട് നല്‍കാമെന്ന് ഉറപ്പുനല്‍കിയ 815 കോടി രൂപ വായ്പയായി നല്‍കാം എന്ന വ്യവസ്ഥയാണ് മുന്നോട്ട് വെച്ചത്. എതിര്‍പ്പുകളെ മറികടന്ന് പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. ഔട്ടര്‍ റിംഗ് റോഡ്, റെയില്‍വേ തുടങ്ങിയ വികസനം കുടി വരുന്നതോടെ തിരുവനന്തപുരത്തിന്റെ മുഖച്ഛായ തന്നെ മാറും. വര്‍ത്തമാനകാലത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയില്ല എന്ന് കരുതിയ നിരവധി പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ഇച്ഛാ ശക്തിയോടെ പൂര്‍ത്തീകരിച്ചു. വികസനത്തിന്റെ സ്വാദ് എല്ലാ വിഭാഗങ്ങളിലേക്കും എത്തണം എന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിയും പൊതുജനങ്ങളുടെ സഹകരണവുമാണ് ഈ നേട്ടത്തിന് കാരണം. ഇതിനായി സഹകരിച്ച പൊതുസമൂഹത്തോട് നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കേരളം ജനാധിപത്യ മൂല്യങ്ങളിലും മതനിരപേക്ഷതയിലും അധിഷ്ഠിതമായ പാതയിലൂടെ അഭിമാനത്തോടെ മുന്നോട്ടു നീങ്ങുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍, ഒരുപക്ഷേ ലോക ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത ഒരു മാതൃകയാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. എല്ലാ വര്‍ഷവും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ സ്വയം വിലയിരുത്തി സുതാര്യതയോടെ മൂന്നരക്കോടി മലയാളികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന വാര്‍ഷിക പ്രോഗ്രസ് റിപ്പോര്‍ട്ട് ഇന്ത്യയില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഈ സുതാര്യതയും ജനകീയതയും കേരളത്തിന്റെ ഭരണ മികവിന്റെ പ്രതീകമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ‘മിഴിവ്’ ഷോര്‍ട്ട് വീഡിയോ മത്സരത്തിലെ വിജയികള്‍ക്ക് മുഖ്യമന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്തു. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് സ്വാഗതവും ഐ&പിആര്‍ഡി സെക്രട്ടറി എസ്. ഹരികിഷോര്‍ കൃതജ്ഞതയും അറിയിച്ചു.
മന്ത്രിമാരായ വി. ശിവന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, കെ. കൃഷ്ണന്‍കുട്ടി, വി.എന്‍. വാസവന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.എന്‍. ബാലഗോപാല്‍, റോഷി അഗസ്റ്റിന്‍, ഡോ. ആര്‍. ബിന്ദു, ജി.ആര്‍. അനില്‍, പി. രാജീവ്, സജി ചെറിയാന്‍, വി. അബ്ദുറഹിമാന്‍, വീണാ ജോര്‍ജ്, പി.എ മുഹമ്മദ് റിയാസ്, എം.പിമാര്‍, എം.എല്‍.എമാര്‍, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, ഐ&പിആര്‍ഡി ഡയറക്ടര്‍ ടി.വി. സുഭാഷ്, ജില്ലാ കളക്ടര്‍ അനു കുമാരി, മറ്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു