സോണിയ ഗാന്ധി ഇ.ഡിക്ക് മുന്നില്‍ ഹാജരായി; പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി സോണിയ ഗാന്ധി ഇ.ഡി. ഓഫീസിലെത്തി. മകള്‍ പ്രിയങ്ക ഗാന്ധിയും അനുഗമിക്കുന്നുണ്ട്.

അതേസമയം, ദല്‍ഹിയിലെ ഇ.ഡി. ഓഫീസ് പരിസരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിക്കുകയാണ്. പ്രതിഷേധിക്കുന്ന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നുമുണ്ട്. പലയിടങ്ങളിലും പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളും നടന്നു.
എ.ഐ.സി.സി ആസ്ഥാനത്തിന് ചുറ്റും അണികള്‍ തടിച്ചുകൂടിയിട്ടുണ്ട്. സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്. കെ.സി. വേണുഗോപാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഹരീഷ് റാവത്ത്, ശശി തരൂര്‍ എം.പി അടക്കമുള്ള നേതാക്കള്‍ പ്രതിഷേധരംഗത്തുണ്ട്. എന്നാല്‍ ഇ.ഡി ഓഫീസിന് മുന്നില്‍ പൊലീസ് ഇവരെ ബാരിക്കേഡ് വെച്ച് തടഞ്ഞു.

സോണിയ ഗാന്ധിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഇ.ഡിയുടെ നടപടിയില്‍ പ്രതിഷേധിക്കുമെന്ന് ബുധനാഴ്ച നടന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. നേരത്തെ ഇതേ കേസില്‍ രാഹുല്‍ ഗാന്ധി ഇ.ഡിക്ക് മുന്നില്‍ ഹാജരായിരുന്നു. അഞ്ച് ദിവസമായി 50 മണിക്കൂറോളമായിരുന്നു രാഹുലിനെ ചോദ്യം ചെയ്തത്. രാഹുല്‍ ഗാന്ധി ഇ.ഡിക്ക് മുന്നില്‍ ഹാജരായ സമയത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ രീതിയില്‍ പ്രതിഷേധം നടത്തിയിരുന്നു.

കൊവിഡും മറ്റ് ശാരീരിക അസ്വസ്ഥതകളുമുള്ളതിനാല്‍ ഹാജരാവുന്നതിന് സോണിയ ഗാന്ധി ഇ.ഡിയോട്് കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ജൂലൈ 21ന് ഹാജരാകണമെന്ന പുതിയ സമന്‍സ് ഇ.ഡി അയച്ചത്.

 

Share news
error: Content is protected !!
Scroll to Top