യുപി കര്‍ഷക വേട്ട; രാഹുല്‍ഗാന്ധി ഇന്ന് ലിഖിംപൂര്‍ രേഖയില്‍

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരയില്‍ കര്‍ഷകരെ വാഹനം ഇടിച്ച് കയറ്റിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റിന് പിന്നാലെ ഇന്ന് രാഹുല്‍ ഗാന്ധി സ്ഥലം സന്ദര്‍ശിക്കും. അഞ്ചംഗ സംഘമാണ് ലഖിംപൂരിലേക്ക് പോകുന്നതെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

നേതാക്കളുടെ സന്ദര്‍ശനത്തിന് അനുമതി തേടി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് നേരത്തെ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിയ പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ലക്‌നൗവില്‍ എത്തിയ പ്രധാനമന്ത്രി ഇതേക്കുറിച്ച് പ്രതികരിക്കാത്തതെന്തെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. ”മോദിജി ഈ വീഡിയോ കണ്ടോ. താങ്കളുടെ മന്ത്രിസഭയിലെ ഒരംഗത്തിന്റെ മകന്‍ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റുന്നതിന്റെ ദൃശ്യമാണിത്.” എന്തുകൊണ്ടാണ് ഇതുവരെ ഈ മന്ത്രിയെ താങ്കളുടെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാത്തത് എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ചോദ്യം.

തന്റെ അറസ്റ്റ് സംബന്ധിച്ച് ഔദ്യോഗികമായ ഒരറിയിപ്പുമില്ലെന്നും പ്രിയങ്ക ഗാന്ധി പറയുന്നു. തനിക്ക് വസ്ത്രവുമായി എത്തിയവര്‍ക്കെതിരെ പോലും കേസെടുത്തിരിക്കുകയാണ്. ഇതുവരെയും മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയിട്ടില്ല. നിയമസഹായം തേടാന്‍ അനുവദിക്കുന്നില്ലെന്നും പ്രിയങ്ക അറിയിച്ചു. 30 മണിക്കൂറിലധികം നീണ്ട കരുതല്‍ തടങ്കലിനൊടുവിലാണ് പ്രിയങ്ക ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

യുപിയിലെ ഹര്‍ഗാവോണ്‍ സ്റ്റേഷന്‍ പരിധിയില്‍ വെച്ചാണ് പ്രിയങ്കയെ അറസ്റ്റ് ചെയ്തത്. ലക്‌നൗവില്‍ നിന്നും ലഖിംപൂരിലേക്ക് തിരിച്ച പ്രിയങ്കയെ സീതാപൂര്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനിലേക്കാണ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയതെന്ന് യുപി കോണ്‍ഗ്രസ് പറയുന്നത്. കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ശ്രീനിവാസ് ബി.വിയാണ് പ്രിയങ്കയെ അറസ്റ്റ് ചെയ്തതായി ട്വീറ്റിലൂടെ അറിയിച്ചത്.

കഴിഞ്ഞദിവസമാണ് ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകരുടെ ഇടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ കോണ്‍വോ വാഹനവ്യൂഹമിടിച്ച് കയറ്റി നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ട് പേരാണ് മരിച്ചത്.

 

 

 

 

Share news
error: Content is protected !!
Scroll to Top