ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ (86) അന്തരിച്ചു. ദീര്‍ഘനാളായി തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. സിഐടിയു സംസ്ഥാന പ്രസിഡന്റാണ്.

ട്രേഡ് യൂണിയന്‍ രംഗത്തെ സമുന്നതനായ നേതാവായിരുന്നു അദ്ദേഹം. സിപിഐഎം സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവുമായിരുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റ് മുന്‍ അംഗമാണ്. മൂന്ന് തവണ അദ്ദേഹം നിയമസഭാംഗമായിരുന്നു. 1987, 1996, 2006 കാലത്താണ് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് എം എല്‍ എയായത്. 1979ല്‍ ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.

1956ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ ആനത്തലവട്ടം, 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം നിലയുറപ്പിച്ചു. 1985-ല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായി.

1937 ഏപ്രില്‍ 22 ന് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല ചിലക്കൂരില്‍ കേടുവിളാകത്ത് വിളയില്‍ വി.കൃഷ്ണന്റെയും നാണിയമ്മയുടെയും മകനായി ജനിച്ചു. 1954 ല്‍ ഒരണ കൂടുതല്‍ കൂലിക്കുവേണ്ടി നടന്ന കയര്‍ തൊഴിലാളി പണിമുടക്കിലൂടെയാണ് ആനന്ദന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിലെത്തുന്നത്.

സംസ്‌ക്കാരം നാളെ വൈകീട്ട് ശാന്തികവാടത്തില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top