HIGHLIGHTS : See the wonderland of plants; Botanical Garden prepares for exhibition

കാഴ്ചയില്ലാത്തവര്‍ക്ക് മണത്തറിയാവുന്ന ചെടികളും തൊട്ടറിയാവുന്ന ലിഖിതങ്ങളും ശബ്ദരേഖകളുമടങ്ങിയ ടച്ച് ആന്റ് ഫീല്‍ ഗാര്‍ഡന്‍, ഇരുന്നൂറിലധികം ഔഷധസസ്യങ്ങളുള്ള മെഡിസിനല്‍ ഗാര്‍ഡന്‍, അലങ്കാരപ്പൂക്കളുണ്ടാകുന്ന ഇഞ്ചിവര്‍ഗങ്ങള്‍, പന്നല്‍ ചെടികള്‍, ജലസസ്യങ്ങള്‍, കാട്ടുവാഴയിനങ്ങള്‍, കള്ളിമുള്‍ച്ചെടികള്‍, ബിഗോണിയകള്‍, ജെസ്‌നേറിയാഡ്‌സ്….. ചെടികളും മരങ്ങളും പൂക്കളുമടങ്ങുന്ന അത്ഭുതലോകമാണ് 28 മുതൽ മൂന്ന് ദിവസത്തേക്കായി കാലിക്കറ്റ് സര്‍വകലാശാലാ സസ്യോദ്യാനത്തില്‍ തുറക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ഇലയോടുകൂടിയ ആനത്താമര, ഇരപിടിയന്‍ സസ്യങ്ങള്‍, കൃഷ്ണമരം, ശിംശപാവൃക്ഷം, നാഗലിംഗമരം, ഊര്‍ദ്ധമൂല വൃക്ഷം, ഊദ്, ആനവിരട്ടി, കാട്ടു തെങ്ങ്, രാജപ്പന, എലഫന്റ് ആപ്പിള്‍, ഓട്ടോഗ്രാഫ് മരം എന്നിവയെല്ലാം കാഴ്ചക്കാരുടെ ശ്രദ്ധയാ കര്‍ഷിക്കും.
സസ്യോദ്യാനത്തിന്റെ പ്രവേശന വഴിയില്‍ സ്വര്‍ണവര്‍ണത്തില്‍ തിളങ്ങുന്ന അരാക്കിഷ് പൂക്കള്‍ പരവതാനി വിരിച്ചിരിക്കുകയാണ്. പ്രദര്‍ശനം 28-ന് രാവിലെ 9.30-ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 മുതല്‍ വൈകീട്ട് 6 മണിവരെയാണ് പ്രവേശന സമയം. 33 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഉദ്യാനം സര്‍വകലാശാല ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളില്‍ ഏറ്റവും വലുതാണ്. 2023-ല്‍ കേന്ദ്ര ജൈവവൈവിധ്യ അതോറിറ്റിയുടെ ദേശീയ ജൈവവൈവിധ്യ പൈതൃക കേന്ദ്രമെന്ന അംഗീകാറാവും ലഭിച്ചു. പ്രദശനത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാല പാർക്കും തുറന്നു കൊടുക്കുന്നുണ്ട്. ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെയും യൂണിവേഴ്‌സിറ്റി പാർക്കിന്റെയും സ്റ്റാളുകളില്‍ അലങ്കാരസസ്യങ്ങളുടെയും വൃക്ഷയിനങ്ങളുടെയും തൈകളും ലഭ്യമാകും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


