കണ്ണൂര്‍: സിപിഐഎം പ്രവര്‍ത്തകരന്‍ സേവറി നാണുവിന്റെ കൊലപാതകത്തില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ട് കുടുംബം. നാണുവിന്റെ കൊലപാതകം കോണ്‍ഗ്രസുകാര്‍ക്ക് പറ്റിയ കൈപ്പിഴയാണെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതായി കുടുംബം അറിയിച്ചത്.
നാണുവിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും നിയമനടപടി സംബന്ധിച്ച് അഭിഭാഷകനുമായി ചര്‍ച്ച ചെയ്യുമെന്നും സേവറി നാണുവിന്റെ കുടുംബം വ്യക്തമാക്കി. കെ സുധാകരന്‍ നടത്തിയ പ്രസ്താവന കുറ്റസമ്മതമാണെന്ന് ചൂണ്ടിക്കാട്ടിയ സേവറി നാണുവിന്റെ ഭാര്യ ഭാര്‍ഗവി വെളിപ്പെടുത്തലത്തിന്റെ പശ്ചാത്തലത്തില്‍ സുധാകരനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.
സേവറി നാണു കൊലപാതകത്തില്‍ കെ സുധാകരന്‍ നടത്തിയത് കുറ്റസമ്മതമാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും ആരോപിച്ചു. കെ സുധാകരന്റെ നിര്‍ദേശപ്രകാരമാണ് കൊലയാളികള്‍ ബോംബെറിഞ്ഞതെന്ന പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്നും എം വി ജയരാജന്‍ ആവശ്യപ്പെട്ടു. തെളിവുണ്ടെങ്കില്‍ രാഷ്ട്രീയം നിര്‍ത്താമെന്നാണ് കെ സുധാകരന്‍ പറഞ്ഞത്. കുറ്റസമ്മതവും തെളിവ് തന്നെയാണെന്ന് എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
നാണുവിനെ കൊന്നത് കോണ്‍ഗ്രസാണന്ന് സുധാകരന്‍ തന്നെ ഏറ്റുപറഞ്ഞതായി ഇന്നലെ ഡിവൈഎഫ്ഐയും ആരോപിച്ചിരുന്നു. നാല്‍പാടി വാസു കൊലക്കേസില്‍ നേരത്തെ പറഞ്ഞത് മാറ്റി പറഞ്ഞു. രണ്ട് നിരപരാധികളായ മനുഷ്യരെ കൊന്നതാണെന്ന് സുധാകരന്‍ സമ്മതിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് കേസിലും അന്വേഷണം നടത്തണമെന്നും ഡിവൈഎഫ്ആ ആവശ്യപ്പെട്ടിരുന്നു.
‘താന്‍ ജില്ലാ അധ്യക്ഷനായ ശേഷം സേവറി നാണുവല്ലാതെ കണ്ണൂരില്‍ മറ്റൊരു സിപിഐഎം പ്രവര്‍ത്തകനും കൊല്ലപ്പെട്ടിട്ടില്ല. അങ്ങനെയൊരാളുടെ പേര് പിണറായി പറഞ്ഞാല്‍ രാജി വയ്ക്കാം’- എന്നായിരുന്നു കെ സുധാകരന്റെ പ്രസ്താവന.
1992 ജൂണ്‍ 13-നാണ് കണ്ണൂര്‍ ബസ് സ്റ്റാന്‍ഡിന് അടുത്തുള്ള സേവറി ഹോട്ടലിലെ ജീവനക്കാരനായിരുന്ന നാണു ബോബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഊണ് വിളമ്പിക്കൊണ്ടിരിക്കെയാണ് ബോബ് പതിച്ച് നാണു മരണപ്പെട്ടത്. കേസില്‍ കാലാകാലങ്ങളായി കോണ്‍ഗ്രസിനെയാണ് സിപിഐഎം പ്രതികൂട്ടില്‍ നിര്‍ത്തുന്നത്. സുധാകരന്റെ നിര്‍ദേശം പ്രകാരം അനുയായികള്‍ ബോംബ് എറിയുകയായിരുന്നു എന്നാണ് സിപിഐഎമ്മിന്റെ ആരോപണം.




