സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും

പാലക്കാട്: കോണ്‍ഗ്രസുമായി ഇടഞ്ഞ ഡോ. പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എല്‍ഡിഎഫ് നേതൃത്വത്തെ സരിന്‍ സമ്മതം അറിയിച്ചു. ഇന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയാകും സരിന്‍ മത്സരത്തിനിറങ്ങുക.

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ചാണ് സരിന്‍ കോണ്‍ഗ്രസുമായി ഇടഞ്ഞത്. വിഷയത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടും പ്രതിപക്ഷ നേതാവ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ അവഗണിച്ചെന്നതുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചും പി സരിന്‍ രംഗത്തെത്തിയിരുന്നു. പാലക്കാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ പുനര്‍ചിന്തനം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും കത്തയച്ചിരുന്നുവെന്ന് സരിന്‍ പറഞ്ഞു. വെള്ളക്കടലാസില്‍ അച്ചടിച്ചു വന്നാല്‍ സ്ഥാനാര്‍ത്ഥിത്വം പൂര്‍ണ്ണമാകില്ലെന്ന് പറഞ്ഞ സരിന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പുനര്‍വിചിന്തനം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് സരിനെ ഒപ്പം കൂട്ടാനുള്ള നീക്കങ്ങളുമായി സിപിഐഎം ഉള്‍പ്പടെ രംഗത്തെത്തിയത്. പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റില്‍ ഇതുസംബന്ധിച്ച് ധാരണയായിരുന്നു. സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സിപിഐഎമ്മിന് ഗുണം ചെയ്യുമെന്നായിരുന്നു ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top