‘റോക്കട്രി’ പല ചോദ്യങ്ങള്‍ക്കുമുള്ള മറുപടി: നമ്പി നാരായണന്‍

പല ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയാണ് ‘റോക്കട്രി: ദി നമ്പി ഇഫക്ട്’ എന്ന് ഐ.എഎസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. തനിക്ക് പത്മഭൂഷണ്‍ നല്‍കി ആദരിക്കും മുന്‍പ് കിട്ടിയ പദവി രാജ്യദ്രോഹി എന്നായിരുന്നു എന്നും നമ്പി നാരായണന്‍ പറഞ്ഞു. തിരുവനന്തപുരം ഏരിയസ് പ്ലക്‌സ് തിയേറ്ററില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവാദം ഉണ്ടാക്കിയ ആ കേസ് മാത്രമേ എല്ലാവര്‍ക്കും അറിയുകയുള്ളൂ എന്നാല്‍ രാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ ആര്‍ക്കും അറിയില്ല, അതാണ് ചിത്രം വരച്ചു കാട്ടുന്നത് എന്നും നമ്പി നാരായണന്‍ വ്യക്തമാക്കി.

പത്മഭൂഷണ്‍ നല്‍കി ആദരിക്കും മുന്നേ എനിക്ക് കിട്ടിയ പദവിയാണ് രാജ്യദ്രോഹി. വിവാദമായ കേസ് മാത്രമേ എല്ലാവര്‍ക്കും അറിയൂ, എന്നാല്‍ രാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങളെപ്പറ്റി അറിയില്ല. വികാസ് എഞ്ചിനെപ്പറ്റിയും അതിന്റെ പ്രവര്‍ത്തനത്തെപ്പറ്റിയും ആര്‍ക്കും അറിയില്ല. അതിന് പിന്നിലെ പ്രവര്‍ത്തനമാണ് ചിത്രത്തിന്റെ കഥ. ഇത് പല ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയാണ്.

20 വര്‍ഷത്തെ ത്യാഗം, ജീവിതം, സംഭാവനകള്‍ എല്ലാം സിനിമയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചു എന്നും എന്താണ് നമ്പി നാരായണന്‍ എന്ന് പറയാനാണ് കഥ ശ്രമിച്ചത് എന്നും സിനിമയുടെ സഹസംവിധായകനായ ജി. പ്രേജേഷ് സെന്‍ പറഞ്ഞു. ആര്‍. മാധവനാണ് സിനിമ സംവിധാനം ചെയ്തത്. നമ്പി നാരായണന്റെ വേഷത്തില്‍ അഭിനയിച്ചതും മാധവന്‍ തന്നെയാണ്.

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമാണ് സിനിമ പുറത്തിറങ്ങിയത്.

 

Share news
error: Content is protected !!
Scroll to Top