റോബിന്‍ ബസിന് തമിഴ്നാട്ടിലും പിഴ

പത്തനംതിട്ട: അഖിലേന്ത്യ പെര്‍മിറ്റുമായി സര്‍വീസ് തുടങ്ങിയ റോബിന്‍ ബസിന് കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒരുലക്ഷത്തിലധികം രൂപ പിഴ. സംസ്ഥാനത്ത് നാലിടത്ത് തടഞ്ഞായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് പരിശോധന. പിടിച്ചെടുക്കരുത് ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ പിഴയീടാക്കി എംവിഡി വിട്ടയച്ചു.

ആള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റില്‍ ഇന്ത്യയില്‍ എവിടെയും സാധാരണ ബസിലെ പോലെ ആളെക്കയറ്റി ഓടാമെന്ന അവകാശവാദയുമായോടിയ റോബിന്‍ ബസിന് കേരളത്തിലും തമിഴ്‌നാട്ടിലും വലിയ പിഴ. യാത്ര തുടങ്ങി ഇരുന്നൂറ് മീറ്ററിനകം ആദ്യത്തെ തടയല്‍. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി 7500 രൂപ പിഴയിട്ട് എംവിഡി ഉദ്യോഗസ്ഥര്‍ മടങ്ങി.

സമയം ഏഴര പാലാ എത്തുന്നതിന് തൊട്ട് മുമ്പ് രണ്ടാമത്തെ തടയല്‍. ബസ് യാത്ര തുടര്‍ന്നു. തൊടുപുഴ പിന്നിട്ട് അങ്കമാലിയില്‍ വച്ച് മൂന്നാമത്തെ തടയല്‍ അപ്പോഴേക്കും ജനം എംവിഡിക്ക് നേരെ തിരിഞ്ഞു. കൂക്കിവിളികളും പ്രതിഷേധങ്ങളുമുയര്‍ന്നു. പതിനൊന്നരയോടെ ബസ് ചാലക്കുടി പിന്നിട്ടു. പുതുക്കാട് എത്തിയപ്പോള്‍ വീണ്ടും എംവിഡി പരിശോധന നടത്തി. ഒരു മണിക്ക് പന്നിയങ്ക ടോള്‍ പ്ലാസയില്‍ നാട്ടുകാരുടെ സ്വീകരണം. പീന്നീട് മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധന ഉണ്ടായില്ല. ആകെ ഈടാക്കിയത് 37500.

എന്നാല്‍ തമിഴ്‌നാട്ടിലേക്ക് കയറിയ റോബിന്‍ ബസിന് ചാവടി ചെക്ക് പോസ്റ്റില്‍ ഈടാക്കിയത് 70,410 രൂപ. നികുതിയായി 32000 രൂപയും പിഴയായി 32000 രൂപയും ഉള്‍പ്പടെയാണിത്. കോണ്‍ട്രാക്ട് ക്യാരേജായി വിനോദ സഞ്ചാരമടക്കമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ അനുവാദമുള്ളൂവെന്നും, ഓരോ സ്റ്റോപ്പില്‍ നിന്ന് ആളെ എടുത്ത് പോകാനുള്ള സ്റ്റേജ് ക്യാരേജായി ഓടാന്‍ അനുവാദിമില്ലെന്നുമാണ് മോട്ടോര്‍ വാഹനവകുപ്പ് നിലപാട്. അടുത്ത ദിവസം ഗതാഗത സെക്രട്ടറി തന്നെ റോബിന്‍ ബസിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.അങ്ങനെയെങ്കില്‍ നിയമപരമായി നേരിടാന്‍ തന്നെയാണ് റോബിന്‍ ബസ് ഉടമ ഗീരീഷിന്റെ തീരുമാനം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top