മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ജീവനക്കാരിയായ ലേഖയെ യാത്രയാക്കാൻ വന്ന ഭർത്താവ് പരപ്പനങ്ങാടി അയ്യപ്പൻകാവ് സ്വദേശി പ്രമോദിനെ പരപ്പനങ്ങാടി സി.ഐ മർദ്ധിക്കുകയും, മൊബെൽ ഫോൺ പിടിച്ച് കൊണ്ടുപോവുകയും ചെയ്ത സംഭവത്തിലെ നിജസ്ഥിതികൾ നേരിട്ട് മനസ്സിലാക്കാൻ പരാതിക്കാരായ ജീവനക്കാരിയേയും, ഭർത്താവിനേയും ഈ സംഭവത്തിൽ ഇടപെട്ട് അപമാനിക്കപ്പെട്ട ഉദ്യോഗസ്ഥരേയും നേരിട്ട് മലപ്പുറത്ത് ജില്ല കളക്ടർ വിളിച്ച് വരുത്തി മൊഴിയെടുത്തു.
ഇന്ന് രാവിലെ 9 മണിക്കാണ് മലപ്പുറത്ത് ജില്ല കളക്ടർ പരാതിക്കാരെ വിളിച്ചു വരുത്തിയത്.
വിജനമായ സ്ഥലത്ത് താലൂക്ക് ഓഫീസിൽ നിന്ന് ഭാര്യയെ കൊണ്ട് പോവാൻ വാഹനത്തിൽ യാത്രയാക്കാൻ വന്ന തന്നെ ചോദ്യമൊന്നുമില്ലാതെ പരപ്പനങ്ങാടി സി.ഐ.ഹണി കെ ദാസ് അടിക്കുകയായിരുന്നുവെന്ന് പ്രമോദ് പരാതിയിൽ പറയുന്നു.പ്രമോദിന്റെ കയ്യില്‍ ഭാര്യയെ കൊണ്ടുവിടാനുള്ള തഹസില്‍ദാര്‍ അനുവദിച്ച പാസും ഉണ്ടായിരുന്നു എന്നാല്‍ ഇതൊന്നും ചോദിക്കാതെ വാഹനത്തില്‍ നിന്നും ഇറങ്ങിയ ഉടനെ അടിക്കുകയും കയ്യിലുള്ള ഫോണ്‍ പിടിച്ചുകൊണ്ടുപോകുകയുമായിരുന്നെന്ന് പ്രമോദ് പറയുന്നു.
രാവിലെ 9 മണിക്ക് ഉണ്ടായ സംഭവം വിവാദമായതോടെ 11 മണിക്ക് ശേഷം തനിക്കെതിരെ വലിയ വകുപ്പുകള്‍ ചാര്‍ത്തി കേസെടുക്കയായിരുന്നുവെന്നും പ്രമോദ് പറഞ്ഞു.
പരപ്പനങ്ങാടിയില്‍ ഹണി.കെ ദാസ് ചാര്‍ജ്ജെടുത്ത ശേഷം പലപ്പോഴും പലരേയും ക്രൂരമായി മര്‍ദ്ധിക്കുന്നതിന്റെ പേരില്‍ നിരവധി പരാതികള്‍ ഉണ്ട്. വള്ളിക്കുന്ന് സ്വദേശിയായ ദളിത് യുവാവ് കിഷോറിനെ മര്‍ദ്ധിച്ച പരാതിയില്‍ തിരൂര്‍ ഡിവൈഎസ്‌പി അന്വഷണം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് മാസങ്ങളായി പുറംലോകം കാണാതെ പുഴ്‌ത്തിവെച്ചിരിക്കുകയാണ്. പരപ്പനങ്ങാടി ആവിയില്‍ ബീച്ച് സ്വദേശിയായ യുവാവിനെ ക്രൂരമായി മര്‍ദ്ധിച്ചതിന്റെ പേരില്‍ മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ ആവിശ്യപ്പെട്ടിരുന്നു. ഇതിന് ശേഷം ഈ യുവാവിന്റെ പിതാവിനെ വീട്ടില്‍ നിന്നും പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു.
ഈ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഔദ്യോഗിക ജീവിത്തില്‍ ഇത്തരത്തിലുള്ള നിരവധി പരാതികളാണ് ഇയാള്‍ക്കെതിരെയുള്ളത്. നേരത്തെ കണ്ണൂരില്‍ പൊതുപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ധിക്കുകയും കള്ളക്കേസ് എടുക്കുകയും ചെയ്‌തതിന്റെ പേരില്‍ നടന്ന അന്വേഷത്തില്‍ ഇദ്ദേഹം സസ്‌പെന്‍ഷനിലായിരുന്നു.




