പ്രതിഷേധങ്ങള്‍ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട് ; ഡല്‍ഹിയില്‍ ബിഎന്‍എസ് സെക്ഷന്‍ 163 പ്രകാരം നിരോധനാജ്ഞ, സോനം വാങ്ചുക് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി : വിവിധ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ട് എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. സെക്ഷന്‍ 163 പ്രകാരമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 2024 സെപ്റ്റംബര്‍ 30 മുതല്‍ ആറ് ദിവസത്തേക്ക് ആണ് നിരോധനാജ്ഞ നിലനില്‍ക്കുക എന്നാണ് ഡല്‍ഹി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കുന്നത്.

ന്യൂ ഡല്‍ഹിയിലും നോര്‍ത്ത്, സെന്‍ട്രല്‍ ജില്ലകളിലും അതിര്‍ത്തി പ്രദേശങ്ങളിലും ആണ് ബിഎന്‍എസ്എസിന്റെ സെക്ഷന്‍ 163 പ്രകാരമുള്ള നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്. വഖഫ് ബോര്‍ഡിലെ നിര്‍ദിഷ്ട ഭേദഗതികള്‍, ഷാഹി ഈദ്ഗാ പ്രശ്‌നം എന്നിവയുമായി ബന്ധപ്പെട്ട് ചില പ്രതിഷേധങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട് എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മേഖലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്.

ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയുടെ (ബിഎന്‍എസ്എസ്) സെക്ഷന്‍ 163 അനുസരിച്ചുള്ള നിയമമായിരിക്കും അടുത്ത ആറ് ദിവസം ഡല്‍ഹിയില്‍ നടപ്പിലാക്കുക. ഡല്‍ഹി പോലീസ് കമ്മീഷണറുടെ ഉത്തരവ് അനുസരിച്ച് 30/09/2024 മുതല്‍ 5/10/2024 വരെയുള്ള ദിവസങ്ങളില്‍ അഞ്ചോ അതിലധികമോ വ്യക്തികള്‍ അനധികൃതമായി സംഘം ചേരുന്നതും തോക്കുകള്‍, ബാനറുകള്‍, പ്ലക്കാര്‍ഡുകള്‍, ലാത്തികള്‍, വടികള്‍, ഇഷ്ടികകള്‍ എന്നിവയുമായി സഞ്ചരിക്കുന്നതിനും അടക്കം നിരോധനമുണ്ടായിരിക്കും.

ലഡാക്കിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുകിനെ ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തു. സിംഗു അതിര്‍ത്തിയില്‍ നിന്നാണ് സോനം വാങ്ചുകിനെയും 120-ഓളം പേരെയും കസ്റ്റഡിയില്‍ എടുത്തത്. ഗാന്ധി സമാധിയിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്ന സോനം വാങ്ചുകും അദ്ദേഹത്തിന്റെ അനുയായികളും. സോനം വാങ്ചുകിനെ കസ്റ്റഡിയില്‍ എടുത്ത ഡല്‍ഹി പോലീസ് നടപടിയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അപലപിച്ചു. പോലീസിന്റേത് തികച്ചും അസ്വീകാര്യമായ നടപടി ആണെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top