HIGHLIGHTS : Relief for Malappuram district; Six people tested negative; 12 more people in the contact list
മലപ്പുറം ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ആറ് പേരുടെ കൂടി നിപ പരിശോധന ഫലം നെഗറ്റീവ് ആയതായി ജില്ല മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. ഇവരുടെ സ്രവ സാമ്പിളുകൾ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിലേക്ക് അയച്ചതായിരുന്നു. ഞായറാഴചയാണ് ഫലം ലഭിച്ചത്. 11 പേരുടെ സ്രവ സാമ്പിളുകൾ കൂടി ശേഖരിച്ച് കോഴിക്കോട് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവ പരിശോധിച്ചുവരികയാണ്.
ആദ്യ ദിവസത്തെ 23 പേരെ കൂടാതെ ജില്ലയിൽ നിന്നുള്ള 12 പേർ കൂടി ഇന്ന് സമ്പർക്ക പട്ടികയിലുൾപ്പെട്ടിട്ടുണ്ട് . ഇതോടെ ജില്ലയിലെ നിപ സമ്പർക്ക പട്ടികയിൽ 35 പേരായി. കൊണ്ടോട്ടി ആരോഗ്യ ബ്ലോക്കിൽ 11 പേരും ഓമാനൂർ ആരോഗ്യ ബ്ലോക്കിൽ 15 പേരും നെടുവ ആരോഗ്യ ബ്ലോക്കിൽ അഞ്ച് പേരും തവനൂർ ആരോഗ്യ ബ്ലോക്കിൽ രണ്ടുപേരും മങ്കട ആരോഗ്യ ബ്ലോക്കിൽ ഒരാളുമാണുള്ളത്. ഇവരെ ആരോഗ്യ പ്രവർത്തകർ നിരീക്ഷിച്ച് വരികയാണ്. ഒരാളുടെ വാസസ്ഥലം കൺട്രോൾ സെൽ അന്വേഷിച്ച് വരികയാണ്. കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച് മരണപ്പെട്ടയാളുമായും കോഴിക്കോട് ഇഖ്റ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനുമായും സമ്പർക്കത്തിൽ വന്നവരാണ് മലപ്പുറം ജില്ലയിലെ സമ്പർക്ക പട്ടികയിലുള്ളത്.


സമ്പർക്ക പട്ടികയിലുള്ള ആർക്കും നിലവിൽ രോഗലക്ഷണങ്ങളില്ല. അവരവരുടെ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ ഇരിക്കുന്നതിനാണ് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുള്ളത്. നിരീക്ഷണത്തിൽ ഇരിക്കുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടായാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കുന്നതിനും ജില്ലാ നിപ കൺട്രോൾ സെല്ലിൽ 0483 273 4066 അറിയിക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. നിരീക്ഷണത്തിൽ ഇരിക്കുന്നവർക്ക് കൗൺസിലിംഗ് സഹായത്തിനായി 7593843625 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഓഗസ്റ്റ് 29ന് കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ എം ഐ സി യു വിഭാഗത്തിലും ക്യാഷ്വാലിറ്റി വിഭാഗത്തിലും സന്ദർശിച്ചവരും ചികിത്സ തേടിയവരും നിപ കൺട്രോൾ സെല്ലുമായി ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.