
ഡമസ്‌കസ്: സിറിയയില്‍ വിമത പക്ഷം പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിന്റെ ഭരണകൂടത്തിനെതിരെ ഏറ്റുമുട്ടല്‍ കടുപ്പിച്ചു. വിമത സേന തലസ്ഥാനത്തിന് തൊട്ടരികെയെത്തിയെന്ന് അവകാശ വാദം. അതേസമയം, രാജ്യം വിട്ടെന്ന അഭ്യൂഹം തള്ളി സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് രംഗത്തെത്തി. ബശ്ശാറുല്‍ അസദ് ഭരണകൂടത്തെ വീഴ്ത്തുകയാണ് ലക്ഷ്യമെന്ന് വിമത സായുധ സംഘമായ എച്ച്ടിഎസ് അറിയിച്ചു. സിറിയന്‍ വിഷയത്തില്‍ അമേരിക്ക ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. എന്നാല്‍, വിമതരെ നേരിടാന്‍ സിറിയക്ക് ആയുധ സഹായം നല്‍കുമെന്ന് ഇറാന്‍ അറിയിച്ചു.
രാജ്യത്തെ സുപ്രധാന മൂന്നാമത്തെ നഗരമായ ഹിംസ് പിടിച്ചടക്കാന്‍ സൈന്യവുമായി രൂക്ഷ ഏറ്റുമുട്ടല്‍ നടന്നു. ഹിംസിന്റെ ഭരണ നിയന്ത്രണത്തിലുള്ള റസ്താന്‍, തല്‍ബീസ പട്ടണങ്ങള്‍ പിടിച്ചതായും നഗരത്തില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ എത്തിയതായും വിമത സായുധ വിഭാഗമായ ഹൈഅത് തഹ്‌രീര്‍ അശ്ശാം തലവന്‍ റമി അബ്ദുര്‍റഹ്‌മാന്‍ അറിയിച്ചു.
ഏറ്റുമുട്ടല്‍ കനത്തതോടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ ഹിംസില്‍നിന്ന് പലായനം ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ തീരമേഖലയിലേക്ക് ജനം കൂട്ടത്തോടെ പലായനം ചെയ്യുകയാണെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് അറിയിച്ചു. തലസ്ഥാനമായ ഡമസ്‌കസിനെ തീരപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന നഗരമാണ് ഹിംസ്. അതേസമയം, അലപ്പോ, ഹമാ നഗരങ്ങളില്‍നിന്ന് സൈന്യം പിന്മാറിയയും വിമതര്‍ നിയന്ത്രണം ഏറ്റെടുത്തതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. രാജ്യത്ത് ഒരാഴ്ചക്കിടെ 2.80 ലക്ഷം പേര്‍ അഭയാര്‍ഥികളായതായി യു.എന്‍ ലോക ഭക്ഷ്യ പദ്ധതി തലവന്‍ സമീര്‍ അബ്ദുല്‍ ജാബിര്‍ പറഞ്ഞു.
അതേസമയം സര്‍ക്കാര്‍ അധീനതയിലുള്ള പ്രദേശങ്ങള്‍ ഒന്നൊന്നായി വിമതര്‍ പിടിച്ചെടുക്കുന്നതിനിടയില്‍ പ്രശ്‌നത്തെപ്പറ്റി ചര്‍ച്ചചെയ്യാന്‍ ഇറാന്‍, റഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ നയതന്ത്രജ്ഞര്‍ ഖത്തറിലെ ദോഹയില്‍ യോഗം ചേര്‍ന്നു.സിറിയന്‍ സര്‍ക്കാരും വിമതരും തമ്മിലുള്ള രാഷ്ട്രീയചര്‍ച്ചയ്ക്ക് തുടക്കംകുറിക്കാന്‍ തീരുമാനിച്ചതായി യോഗത്തിനുശേഷം ഇറാനിയന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




