റേഷന്‍ കട ഉടമ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

പ്രതീകാത്മക ചിത്രം
അടൂര്‍: റേഷന്‍ കട ഉടമയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ യുവതിയുടെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. നെല്ലിമുകള്‍ ഒറ്റമാവിള തെക്കേതില്‍ ജേക്കബ് ജോണി(45)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ യുവതിയുടെ മലനടയിലെ വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. റേഷന്‍ കടയുടമയായ ജേക്കബ് ജോണും യുവതിയും ആറുമാസത്തോളമായി അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം.

നാലുമാസമായി യുവതിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ജേക്കബ് റേഷന്‍ കട നടത്തിവരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഇരുവരെയും വീടിന് പുറത്തുകണ്ടവരുണ്ട്. പിന്നാലെ ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നാണ് വിവരം. തുടര്‍ന്ന് ജേക്കബ് ജോണ്‍ യുവതിയുടെ കിടപ്പുമുറിയില്‍ കയറി വാതിലടയ്ക്കുകയും തൂങ്ങിമരിക്കുകയും ചെയ്തെന്നാണ് വിവരം.

യുവതി വിവാഹബന്ധം വേര്‍പ്പെടുത്തിയതാണ്. ജേക്കബ് ജോണ്‍ അവിവാഹിതനാണ്. അടൂര്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ അടൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തുകയും മേല്‍നടപടികള്‍ സ്വീകരിച്ചു.

 

Share news
error: Content is protected !!
Scroll to Top