
ദില്ലി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കൃത്യമായ ശ്രദ്ധയോടെയാണ് ആക്രമണം നടത്തിയത്. പാക്കിസ്ഥാനെതിരെ ലക്ഷ്യമിട്ടത് നടപ്പാക്കിയെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയ്ക്ക് നേരെയുള്ള ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്. സമചിത്തതയോടെയും മാനവികത ഉയര്‍ത്തി പിടിച്ചുമാണ് സേന പെരുമാറിയതെന്നും പറഞ്ഞ രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തെയും പ്രകീര്‍ത്തിച്ചു. അതേസമയം, നയതന്ത്ര പ്രതിനിധികളോട് ഇന്നത്തെ സൈനിക നീക്കം ഇന്ത്യ വിശദീകരിച്ചു. നിരവധി രാജ്യങ്ങളുടെ പ്രതിനിധികള്‍ക്ക് വിദേശകാര്യ സെക്രട്ടറി വിവരം നല്‍കി. പ്രതിരോധ സേനകള്‍ പുതിയ ചരിത്രം കുറിച്ചവെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് മറുപടി നല്‍കാന്‍ പാക് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി പാക് സര്‍ക്കാര്‍. പാകിസ്ഥാന്‍ സൈന്യം പ്രതികരണം തീരുമാനിക്കുമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാന്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യത്തെ നേരിടാന്‍ തയ്യാറായിരിക്കാന്‍ ആശുപത്രികള്‍ക്കും പാക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ 36 മണിക്കൂറിലേക്ക് നിര്‍ത്തിവച്ചു. വ്യോമപാത പൂര്‍ണ്ണമായും അടച്ചു. പാക് പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്‌കൂളുകളും അടച്ചു.
ഇന്ത്യയുടെ കനത്ത തിരിച്ചടിക്ക് പിന്നാലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ച് വരുത്തി പാക്കിസ്ഥാന്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യയുടെ ഈ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും നടപടി മേഖലയിലെ സംഘര്‍ഷം കൂടുമെന്നുമാണ് പാകിസ്ഥാന്‍ നിലവില്‍ പറയുന്നത്. കനത്ത തിരിച്ചടിക്ക് ശേഷം പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി നിലപാട് മാറ്റിയിരിക്കുകയാണ്. പ്രശ്‌ന പരിഹാരത്തിന് തയ്യാറാണ് എന്നാണ് നിലവില്‍ പാകിസ്ഥാന്റെ നിലപാട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



