ഖത്തറില്‍ പൊതുമാപ്പ് കാലാവധി ഈ മാസം അവസാനിക്കും;പരിശോധന ശക്തം

untitled-1-copyദോഹ: ഖത്തറില്‍ പൊതുമാപ്പ് കാലാവധി ഈ മാസം മുപ്പതിന് അവസാനിക്കും. അതെസമയം അനധികൃത താമസക്കാരെ കണ്ടെത്താനുള്ള സെര്‍ച് ആന്‍ഡ് ഫോളോ അപ് വിഭാഗം ശക്തമായ പരിശോധനയ്‌ക്കൊരുങ്ങുകയാണ്. ഈ മാസം മുപ്പതിനാണ് പൊതുമാപ്പ് കാലാവധി അവസാനിക്കുക. കുറച്ച് ദിവസങ്ങളായി നാട്ടിലേക്ക് മടങ്ങിയെത്തുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നും സേര്‍ച്ച് ആന്‍ഡ് ഫോളോ അപ് വിഭാഗം ഡയറക്ടര്‍ അബ്ദുല്ല ജാബിര്‍ അല്‍ അബ്ദ അറിയിച്ചു.

ഡിസംബര്‍ പകുതിയോടെ നിലവില്‍ വരാനിരിക്കുന്ന സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തിനു മുന്നോടിയായാണ് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ഉത്തരവു പ്രകാരം രാജ്യത്ത് മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഖത്തറിന്റെ ചരിത്രത്തിലെ മൂന്നാമത്തെ പൊതുമാപ്പാണിത്.

സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടി മറ്റ് ജോലികള്‍ ചെയ്യുന്നവര്‍,റസിഡന്‍സ് വിസയുടെ കാലാവധി കഴിഞ്ഞവര്‍, കുടൂംബത്തിന്റെ വിസ പുതുക്കാന്‍ കഴിയാത്തവര്‍ തുടങ്ങിയ വിവിധ കാരണങ്ങളെ തുടര്‍ന്ന് അനധികൃതമായി താമസം തുടരുന്നവര്‍ക്കാണ് പിഴയും ശിക്ഷാ നടപടികളും ഒഴിവാക്കി ഇക്കാലയളവില്‍ നാട്ടിലേക്ക് മടങ്ങാന്‍ അവസരം ലഭിക്കുക.

പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങിയവരുടെ എണ്ണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. കാലാവധി പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഇതെകുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടക്കുക. രണ്ടായിരത്തോളം ഇന്ത്യക്കാര്‍ ഇത്തരത്തില്‍ നാട്ടിലേക്ക് മടങ്ങിയതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. രാജ്യത്ത് ഏകദേശം ആറായിരത്തോളം ഇന്ത്യക്കാര്‍ അനധികൃതമായി തങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഡിസംബര്‍ ഒന്നിന് ശേഷം ഇത്തരം അനധികൃത താമസക്കാര്‍ പിടിയിലായാല്‍ അമ്പതിനായിരം റിയാല്‍ പിഴയും ഒടുക്കേണ്ടിവരുമെന്നും ഇക്കാര്യത്തില്‍ ഒരിളവും അനുവദിക്കില്ലെന്നും സെര്‍ച്ച് ആന്‍ഡ് ഫോളോ അപ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top