അടുക്കളപ്പണി സ്ത്രീകളുടേതാണെന്ന് പൊതുബോധം മാറണം: മുഖ്യമന്ത്രി

തിരുവനന്തപുരം: അടുക്കളപ്പണിയും ശിശുപരിപാലനവും സ്ത്രീകള്‍തന്നെ ചെയ്യേണ്ടതാണെന്ന പൊതുബോധം മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന ‘സമം’ ക്യാമ്പയിന്റെ സംസ്ഥാന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങളിലൊന്ന് തൊഴില്‍ സംബന്ധമാണ്. ഇതിന്റെ ആരംഭം വീട്ടില്‍നിന്നാണ്. അടുക്കളപ്പണിക്കൊപ്പം വയോജന, ശിശുപരിപാലനവും ഇവര്‍ നിര്‍വഹിക്കേണ്ടിവരുന്നു. ഇതെല്ലാം സ്ത്രീകള്‍ ചെയ്യേണ്ടതാണെന്ന പൊതുബോധം മാറണം. ഇതിനായി വലിയ ബോധവല്‍ക്കരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനസംഖ്യാനുപാതത്തില്‍ കേരളത്തില്‍ സ്ത്രീകള്‍ മുന്നിലാണെങ്കിലും തൊഴില്‍ ശക്തിയില്‍ കുറവാണ്. ഇതില്‍ മാറ്റമുണ്ടാകണം. സ്ത്രീകളെ അടുക്കളയിലേക്ക് തിരിച്ചയ്ക്കാന്‍ തുനിഞ്ഞിരിക്കുന്ന വര്‍ഗീയശക്തികള്‍ സമൂഹത്തിലുണ്ട്. വിവാഹക്കമ്പോളത്തില്‍ ഒരു വസ്തുവായി സ്ത്രീയെ കണക്കാക്കുന്ന സ്ഥിതിയുണ്ടായി. ഇത്തരം സാമൂഹ്യാവസ്ഥയിലും ചില ഇടപെടലുണ്ടായി. ഇതിലൊന്നാണ് അധികാരവികേന്ദ്രീകരണം. സ്ത്രീകള്‍ക്ക് പദ്ധതി നടപ്പാക്കാന്‍ ആര്‍ജവം കുറവാണെന്ന ചിന്തയെ പൊളിക്കാന്‍ ഇതിനായി. സ്ത്രീകള്‍ സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുന്നതില്‍ നാഴികക്കല്ലായി കുടുംബശ്രീ. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് നിരവധി പദ്ധതി സര്‍ക്കാര്‍ നടപ്പാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Share news
error: Content is protected !!
Scroll to Top