പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ നടന്ന വെടിവെയ്പ്പ് വധശ്രമമെന്ന് പിടിഐ

ഇസ്ലാമാബാദ്: ഇസ്ലാമാബാദിലേക്ക് നടത്തിയ മാര്‍ച്ചിനിടെയുണ്ടായ വെടിവെയ്പ്പില്‍ പരിക്കേറ്റ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആശുപത്രിയില്‍ തുടരുന്നു. ഇമ്രാനെതിരെ നടന്നത് വധശ്രമം ആണെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) ആരോപിച്ചു. മാര്‍ച്ചിലെ ജനപങ്കാളിത്തം കണ്ട് ഭയന്നവരാണ് ആക്രമണത്തിന് പിന്നിലെന്നും ഇങ്ങിനെ തോല്‍പ്പിക്കാനാവില്ലെന്നുമായിരുന്നു തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ പ്രതികരണം. പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് രാജ്യത്ത് സുരക്ഷ ശക്തമാക്കി.

ലോങ് മാര്‍ച്ചിനിടെ കണ്ടയ്‌നറിന്റെ മുകളില്‍ കയറി പ്രസംഗിക്കാനായി ഒരുങ്ങുന്നതിനിടെയാണ് വെടിവയപ്പ്. ഇമ്രാന്‍ ഖാന്റെ വലതു കാല്‍പ്പാദത്തിനായിരുന്നു വെടിയേറ്റത്. യന്ത്ര തോക്ക് ഉപയോഗിച്ച് നാല് തവണയാണ് വെടിയുതിര്‍ത്തത്. കണ്ടൈയ്‌നറില്‍ കൂടെയുണ്ടായിരുന്ന പാര്‍ട്ടി നേതക്കളായ ഒമ്പത് പേര്‍ക്കും പരിക്കേറ്റു. ഇതില്‍ ഒരാള്‍ ആശുപത്രിയില്‍ വച്ച് മരിച്ചു. പരിക്കേറ്റ ഇമ്രാനേയും സഹപ്രവര്‍ത്തകരേയും ലാഹോറിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

വസീറാബാദിലെ സഫര്‍ അലിഖാന്‍ ചൗക്കില്‍ വച്ചായിരുന്നു ആക്രമണം. അക്രമിയെ സംഭവ സ്ഥലത്ത് നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ഇയാളെ ചോദ്യം ചെയ്തത് പ്രകാരം, ജനങ്ങളെ ഇമ്രാന്‍ വഴിതെറ്റിക്കുന്നുവെന്നും, അതുകൊണ്ടാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും ഇയാള്‍ പറഞ്ഞു. താന്‍ ഒറ്റയക്കാണ് ആക്രമണം നടത്തിയതെന്നും പ്രതി പറയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഷഹബാസ് ഷരീഫ് സര്‍ക്കാര്‍ രാജിവയ്ക്കുക, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇമ്രാന്‍ മാര്‍ച്ച് തുടങ്ങിയത്. ലാഹോറില്‍ ഇസ്ലാമാബാദിലേക്കുള്ള ലോങ് മാര്‍ച്ചിന്റെ ഏഴാം ദിവസമാണ് ആക്രമണം. ഒക്ടോബര്‍ 28 നാണ് ഇമ്രാന്‍ ഖാന്‍ ലാഹോറില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. അധികാരത്തിന് പുറത്തായതിന് ശേഷം ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ പാക്കിസ്ഥാനില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. ലാഹോറില്‍ തുടങ്ങിയ മാര്‍ച്ച് വലിയൊരു സമ്മേളനത്തോടെ ഇസ്ലാമാബാദില്‍ അവസാനിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

Share news
error: Content is protected !!
Scroll to Top