ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് പ്രതി പൊന്നാനി പോലീസിന്റെ പിടിയില്‍.

HIGHLIGHTS : Ponnani police arrest suspect in online financial fraud.

malabarinews

പൊന്നാനി:ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന പ്രതി പൊന്നാനി പോലീസിന്റെ പിടിയിലായി. കൊല്ലം പെരിനാട് ഞാറക്കല്‍ അലീന മന്‍സില്‍ എസ്. അമീറിനെയാണ് (25) പൊന്നാനി പോലീസ് ലോഡ്ജില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

പൊന്നാനിയിലെ ഒരു ലോഡ്ജില്‍ അനധികൃത ചീട്ടുകളി നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊന്നാനി പോലീസ് ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുത്തേടത്തിന്റെ നിര്‍ദേശ പ്രകാരം നടത്തിയ റെയ്ഡിനിടെയാണ് പ്രതി പിടിയിലാകുന്നത്. പോലിസ് റെയ്ഡ് നടക്കുന്നതിനിടയില്‍ പോലിസ് പരിശോധനയില്‍ പെടാതെ ഇരിക്കാന്‍ വേണ്ടി പ്രതി പാസ്ബുക്കുകളും തട്ടിപ്പ് നടത്താന്‍ ഉപയോഗിച്ച 6 ഓളം മൊബൈല്‍ ഫോണുകള്‍ അടങ്ങുന്ന ബാഗും പ്ലാസ്റ്റിക്ക് കവറും ലോഡ്ജ് മുറിയിലെ ബാത്ത്‌റൂമിന്റെ വെന്റിലേറ്റര്‍ വഴി പ്ലാസ്റ്റിക് കയറില്‍ പുറത്തേക്ക് തൂക്കി ഇടുകയായിരുന്നു. എന്നാല്‍ ഈയിടെ എറണാകുളത്ത് നടന്ന ഒരു റെയ്ഡില്‍ വിവരം ചോര്‍ന്ന് കിട്ടിയ പ്രമുഖ നടന്‍ രണ്ടാം നിലയില്‍ നിന്നും ചാടി പുറത്തേക്ക് ഓടിയത് പോലെയുള്ള സംഭവങ്ങളും പോലിസിന്റെ റെയ്ഡില്‍ പെടാതെ ഇരിക്കാന്‍ മയക്കു മരുന്നും കഞ്ചാവും സ്വര്‍ണം പണം അടക്കമുള്ള കളവ് മുതലുകളും ജനലുകള്‍ വഴി പുറത്തേക്ക് എറിഞ്ഞ് കളയുന്ന സംഭവങ്ങളും ആവര്‍ത്തിക്കാതിരിക്കാന്‍ പൊന്നാനി പോലീസ് പുറത്ത് ലോഡ്ജിന് ചുറ്റും മഫ്തിയില്‍ നിയോഗിച്ച പോലീസുകാര്‍ പ്രതി വെന്റിലേറ്ററിലൂടെ ബാഗും പ്ലാസ്റ്റിക്ക് കവറും പുറത്തേക്ക് തൂക്കി ഇടുന്നത് കാണുകയും അത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.ശേഷം ബാഗും പ്ലാസ്റ്റിക്ക് കവറും പരിശോധിച്ചതില്‍ നിരവധി പാസ്സ് ബുക്കുകളും മൊബൈല്‍ ഫോണുകള്‍ അടങ്ങുന്ന ബാഗും കസ്റ്റഡിയില്‍ എടുക്കുകയും ചോദ്യം ചെയ്തതില്‍ പ്രതി ആദ്യം താന്‍ തമിഴ്‌നാട്ടില്‍ നിന്നും ഫോണുകള്‍ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞു പോലിസിനെ തെറ്റി ധരിപ്പിക്കാന്‍ ശ്രമിക്കുകയും പാസ്സ് ബുക്കുകളും മറ്റ് ബാങ്ക് അക്കൗണ്ട് ഡീറ്റേല്‍സുകളെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാനാവാതെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

പരിശോധനയില്‍ വിവിധ വ്യക്തികളുടെ പേരിലുള്ള 25 ഓളം വിവിധ ബാങ്കിന്റെ പാസ്സുക്കും 7 സ്മാര്‍ട്ട് ഫോണുകളും 24 ചെക്ക് ബുക്കും 30 എടിഎം കാര്‍ഡുകളും 25 സിംകാര്‍ടുകളും കണ്ടെടുത്തു. പൊന്നാനി പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ തുടര്‍ന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥ്. ഐപിഎസിന്റെ നിര്‍ദേശ പ്രകാരം മലപ്പുറം സൈബര്‍ പൊലീസിന് കൈമാറി. സൈബര്‍ പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതിയുടെ കൈവശമുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നാഷണല്‍ സൈബര്‍ ക്രൈംപോര്‍ട്ടലില്‍ പരിശോധിച്ചത് വഴി 17 സംസ്ഥാനങ്ങളിലായി 51 സാമ്പത്തിക തട്ടിപ്പ് സംബന്ധമായ പരാതികള്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ നാല് പരാതികളും മറ്റ് സംസ്ഥാനങ്ങളില്‍ 47 പരാതികളുമാണുള്ളത്.പ്രതിയെ ടെലഗ്രാമില്‍ ദുബൈയില്‍ നിന്ന് ഒരാള്‍ ബന്ധപ്പെടുകയും മലബാര്‍ ഭാഗത്തുള്ള ഒരാളെ പരിചയപ്പെടുത്തുകയും ഏജന്റ് വഴി സാധാരണക്കാര്‍ക്ക് കമീഷന്‍ നല്‍കി വാടകക്കെടുത്ത് ബാങ്ക് അക്കൗണ്ടുകളും സിം കാര്‍ഡുകളും എ.ടി.എം കാര്‍ഡുകളും സ്ഥിരമായി എത്തിച്ചു നല്‍കുകയും ചെയ്യുന്നുണ്ട്.ദുബൈയില്‍ നിന്നുള്ള ആളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശപ്രകാരം ഫെഡറല്‍ ബാങ്ക് അക്കൗണ്ടുകളില്‍ ഫെഡ് ആപ്പ് പ്രതി ആക്റ്റീവ്‌ചെയ്യണം. ഈ ആപ്പിലേക്ക് വിവിധ അക്കൗണ്ടുകളില്‍ നിന്ന് ഫ്രോഡ് മണിയും ബിറ്റ് കോയിന്‍ അടങ്ങിയ വിവരങ്ങളുള്ള സ്ലിപ്പും പ്രതിക്ക് അയച്ചു നല്‍കും. ഇതുപ്രകാരം ഇന്ത്യന്‍ മണി പറയുന്ന ബാങ്കിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു കൊടുത്ത് ക്രിപ്‌റ്റോ കറന്‍സി ദുബൈയിലുള്ള ആള്‍ക്ക് കൈമാറുകയും ചെയ്യുന്നതാണ് പ്രതിയുടെ ജോലി.

ഇത്തരത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് പരാതി നല്‍കിയവരുടെ കോടിക്കണക്കിന് പണമാണ് വിദേശത്തേക്ക് കടത്തിയിട്ടുള്ളതെന്ന് പൊലീസിനോട് പ്രതി വ്യക്തമായിട്ടുണ്ട്. പൊന്നാനി എസ് . ഐ യാസിര്‍, എ.എസ്.ഐ മധുസൂദനന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മരായ നാസര്‍, എസ്.പ്രശാന്ത് കുമാര്‍, പി.മനോജ്, സിവില്‍ പോലീസ് ഓഫീസര്‍ ടി.എസ്.രഞ്ജിത്ത് , സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസറായ മധു എന്നിവര്‍ അടങ്ങിയ സംഘമാണ് റൈഡ് നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ തൃശ്ശൂര്‍ കൊരട്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിനായി പൊന്നാനി പോലീസ് കൈമാറി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!