മുലായവും ലാലുവും ക്ഷണിച്ചു, നരേന്ദ്ര മോദി എത്തി

pm-safaiലഖ്‌നോ: രാഷ്ട്രീയത്തിലെ എതിരാളികളായ മുലായം സിംഗ് യാദവിനെയും ലാലു പ്രസാദ് യാദവിനെയും കാണാന്‍ മോദിയെത്തി. യാദവ് കുടുംബത്തിലെ ഒരു വിവാഹചടങ്ങുമായി ബന്ധപ്പെട്ടാണ് മുലായവും ലാലുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ച മോദി ചടങ്ങിനെത്തുകയായിരുന്നു. 20 മിനുട്ടോളം മോദി അവിടെ ചെലവഴിച്ചു.

ആര്‍ ജെ ഡി തലവന്‍ ലാലു പ്രസാദ് യാദവിന്റെ മകള്‍ രാജലക്ഷ്മിയെ വിവാഹം കഴിക്കുന്നത് സമാജ് വാദി പാര്‍ട്ടി ചീഫ് മുലായം സിംഗ് യാദവിന്റെ ചെറുമകന്‍ തേജ് പ്രസാദാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരുപാട് ചലനങ്ങള്‍ ഉണ്ടാക്കാന്‍ പോന്നതാണ് ഈ വിവാഹം. മുലായം സിംഗ് യാദവിന്റെയും ലാലു പ്രസാദ് യാദവിന്റെയും പാര്‍ട്ടികള്‍ വിശാല ഐക്യത്തിനുള്ള ചര്‍ച്ചകളിലാണ് ഇപ്പോള്‍.

ഉത്തര്‍ പ്രദേശിലെ മെയിന്‍പുരിയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് 27കാരനായ തേജ് പ്രസാദ്. മുലായത്തിന്റെ സഹോദരനായ അന്തരിച്ച രണ്‍വീര്‍ സിംഗിന്റെയും മൃദുല യാദവിന്റെയും മകനാണ് തേജ് പ്രസാദ്. മുലായം സിംഗ് ഒഴിഞ്ഞതിനെ തുടര്‍ന്നാണ് തേജ് മെയിന്‍പുരിയില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചത്. ലാലു പ്രസാദ് യാദവിന്റെ ഇളയ മകളാണ് രാജലക്ഷ്മി. മിസ ഭാരതി, രോഹിണി ആചാര്യ, ചന്ദ, രാഗിണി, ഹേമ, ധനു എന്നിവരാണ് ലാലുവിന്റെ മറ്റ് പെണ്‍മക്കള്‍.

മോദിയുടെ കടുത്ത വിമര്‍ശകരാണ് ലാലുവും മുലായവും. എന്നിട്ടും നരേന്ദ്ര മോദിയെ ഈ ചടങ്ങിന് ക്ഷണിച്ചത് രാഷ്ട്രീയ നിരീക്ഷരില്‍ അമ്പരപ്പ് ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയത്തിലെ എതിര്‍പ്പൊന്നും വകവെക്കാതെ മോദി ഇവരുടെ ക്ഷണം സ്വീകരിച്ച് ചടങ്ങിനെത്തി. ബിഹാറിലെ മുന്‍ മുഖ്യമന്ത്രിയായ ലാലുവിനും ഉത്തര്‍ പ്രദേശിലെ ഭരണകക്ഷിയുടെ ചീഫായ മുലായത്തിനും ദേശീയ രാഷ്ട്രീയത്തില്‍ പഴയ പ്രതാപമില്ല.

Share news
error: Content is protected !!
Scroll to Top