പ്ളാസ്റ്റിക് റോഡ്; സംസ്ഥാനത്ത് പൂര്‍ത്തീകരിച്ചത് 4967 കിലോമീറ്റര്‍

സംസ്‌കരിച്ച പ്ളാസ്റ്റിക് മാലിന്യങ്ങളില്‍ നിന്ന് സംസ്ഥാനത്ത് ഇതുവരെ പൂര്‍ത്തീകരിച്ചത് 4967.31 കിലോമീറ്റര്‍ റോഡ്. കേരളത്തിലുടനീളമുള്ള ഹരിതകര്‍മ്മസേന പ്രവര്‍ത്തകരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ ക്ലീന്‍ കേരള കമ്പനി ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളാണ് റോഡ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

പദ്ധതി തുടങ്ങി ഇതുവരെയുള്ള കാലയളവില്‍ 2800 മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചത്. കഴിഞ്ഞ ഒരു വര്‍ഷം മാത്രം 734.765 മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് പൊതുമരാമത്തു വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും റോഡ് നിര്‍മാണത്തിനായി കമ്പനി കൈമാറിയത്.

റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കാത്ത 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കും മറ്റ് അസംസ്‌കൃത വസ്തുക്കളുമാണ് റോഡ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. 2016 മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 10214 പദ്ധതികളാണ് ക്ലീന്‍ കേരള കമ്പനി കൈമാറിയ മാലിന്യം ഉപയോഗിച്ച് പൂര്‍ത്തിയാക്കിയത്. ഇതില്‍ തൊണ്ണൂറു ശതമാനത്തിലധികം പദ്ധതികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് പൂര്‍ത്തീകരിച്ചത്.

2021 -2022 സാമ്പത്തികവര്‍ഷം ഏറ്റവും കൂടുതല്‍ ഖരമാലിന്യം റോഡ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചത് മലപ്പുറം ജില്ലയാണ്. 140 മെട്രിക് ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യമാണ് ക്ലീന്‍ കേരള കമ്പനിയില്‍ നിന്ന് മലപ്പുറം ജില്ല വാങ്ങിയത്. ഒന്നേമുക്കാല്‍ കൊടിയിലധികം രൂപയാണ് ഈ രീതിയില്‍ ക്ലീന്‍ കേരള കമ്പനി കഴിഞ്ഞ കൊല്ലം നേടിയത്.

 

Share news
error: Content is protected !!
Scroll to Top