പി കെ ബഷീറിനെതിരായ കേസ് പിന്‍വലിച്ച നടപടി സുപ്രീംകോടതി റദ്ദാക്കി

ദില്ലി: പൊതുവേദിയില്‍ ഭീഷണി പ്രസംഗം നടത്തിയഏറനാട് എംഎല്‍എ പി.കെ ബഷീറിനെതിരായ കേസ് പിന്‍വലിച്ച നടപടി സുപ്രീംകോടതി റദ്ദാക്കി. കേസ് പിന്‍വലിക്കാനായി മജിസ്‌ട്രേറ്റ് കോടതി നല്‍കിയ വിധിയാണ് സുപ്രീംകോടതി റദ്ദ് ചെയ്തിരിക്കുന്നത്.

ഭീഷണി പ്രസംഗത്തിന്റെ പേരില്‍ എംഎല്‍എക്കെതിരെ സ്വമേധയാ എടുത്ത കേസ് പിന്‍വലിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചിരിക്കുന്നത്.

ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തില്‍ മതമില്ലാത്ത ജീവന്‍ എന്ന അദ്ധ്യായം ചേര്‍ത്തതിനെതിരെയുള്ള സമരത്തിനിടയില്‍ കിരിശേരി ഗവ. സ്‌കൂളില്‍ നടന്ന ക്ലസ്റ്റര്‍ മീറ്റിംഗില്‍ പങ്കെടുക്കാന്‍ പോയ ജെയിംസ് അഗസ്റ്റിന്‍ എന്ന അദ്ധ്യാപകന്‍ മരിക്കുകായിയിരുന്നു. ക്ലസ്റ്റര്‍ നടന്നുകൊണ്ടിരിക്കെ ഒരുകൂട്ടം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ക്ലാസ് റൂമിലേക്ക് ഇരച്ചുകയറുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അധ്യാപകന്‍ കൊല്ലപ്പെടുകയുമായിരുന്നു. ഈ കേസില്‍ ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. പിന്നീട് നടന്ന പൊതുയോഗത്തിലാണ് ബഷീര്‍ ഭീഷണി മുഴക്കിയത്. ഏറനാട് നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയൊരു തീരുമാനമെടുത്തിട്ടുണ്ട്. ഇതിന്റെ പ്രസിഡന്റ് എന്ന നിലയ്ക്ക് ഞാന്‍ പറയുന്നത് ഈ കേസ് കോടതിയില്‍ എന്നെങ്കിലും വരുകയാണെങ്കില്‍ സാക്ഷി പറയാന്‍ ആരെങ്കിലും വന്നാല്‍ അവന്‍ ജീവനോടെ തിരിച്ചുപോകില്ല എന്നായിരുന്നു ബഷീറിന്റെ ഭീഷണി പ്രസംഗം.

 

Share news
error: Content is protected !!
Scroll to Top