വെള്ളിത്തിരയില്‍ വീണ്ടും തിളങ്ങി ഒരു വടക്കന്‍ വീരഗാഥ

കോഴിക്കോട് :’ഇരുമ്പാണിക്കു പകരം മുളയാണിവെച്ചും പൊന്‍കാരം കൊണ്ടു വിളക്കിയും’ തിയേറ്ററില്‍ ഒരിക്കല്‍ കൂടി കൈയടി നിറച്ച് മലയാളത്തിന്റെ ചന്തു ചേകവര്‍. കോഴിക്കോടിന്റെ അഭിമാനമായ ‘ഒരു വടക്കന്‍ വീരഗാഥ’ ചിത്രത്തിന്റെ പുനരുദ്ധരിച്ച 4കെ പതിപ്പാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മേഖല രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി എആര്‍സി കോര്‍ണേഷനില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചത്. തിരക്കഥാകൃത്ത് എംടി വാസുദേവന്‍ നായര്‍ക്കും നിര്‍മാതാവ് പി വി ഗംഗാധരനും ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിനും ആദരമര്‍പ്പിച്ചുകൊണ്ടായിരുന്നു ചിത്രത്തിന്റെ പൊതുപ്രദര്‍ശനം.

മേയര്‍ ബീന ഫിലിപ്പ്, ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ പ്രേംകുമാര്‍, നിര്‍മാതാവ് പി വി ഗംഗാധരന്റെ മകളും നിര്‍മാതാവും എസ്‌ക്യൂബ് പ്രൊഡക്ഷന്‍സ് മാനേജിങ് പാര്‍ട്നറുമായ ഷെര്‍ഗ സന്ദീപ്, അക്കാദമി സെക്രട്ടറി സി അജോയ് എന്നിവര്‍ സംസാരിച്ചു. സിനിമയിലെ അഭിനേതാക്കളായ ഡോ. റോഷന്‍ ബിജിലി, അമ്പിളി, വിശാല്‍ മേനോന്‍, അഭിജിത് ഫ്രാന്‍സിസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്ത് സിനിമ കണ്ടു. തിരക്കഥാകൃത്ത് എംടി വാസുദേവന്‍ നായര്‍ക്കും നിര്‍മാതാവ് പി വി ഗംഗാധരനും ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിനും ചടങ്ങ് ആദരമര്‍പ്പിച്ചു. ചിത്രത്തില്‍ ഉപയോഗിച്ച വാളും പരിചയും പ്രദര്‍ശിപ്പിച്ചു. തിയേറ്ററില്‍ സെല്‍ഫി കോര്‍ണറും ഒരുക്കിയിരുന്നു.

1989-ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത സിനിമ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മുട്ടിക്കും മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം എംടിയ്ക്കും നേടിക്കൊടുത്ത സിനിമയാണ് ഒരു വടക്കന്‍ വീരഗാഥ.

Share news
error: Content is protected !!
Scroll to Top