പുതിയ ഗതാഗത സംസ്‌കാരം രൂപപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ സജ്ജരാകണം: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം:റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും മികച്ച ഗതാഗത സംസ്‌കാരം രൂപപ്പെടുത്തുന്നതിനും സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ സജ്ജരാകണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. മോട്ടോര്‍വാഹന വകുപ്പും നാറ്റ്പാക്കും ചേര്‍ന്ന് വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കായി നടത്തുന്ന PEACE ’22 ത്രിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലാനുസൃതമായി മാറുന്ന സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് പ്രവര്‍ത്തനങ്ങളില്‍ വേഗവും കാര്യക്ഷമതയും മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

14 ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് അഞ്ച് ഘട്ടങ്ങളിലായാണ് പരിശീലനം നല്‍കുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 40 ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം. റോഡ് എന്‍ജിനീയറിങില്‍ പ്രായോഗിക പരിശീലനം നല്‍കുക വഴി എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനം ശക്തിപ്പെടുത്തുകയാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. റോഡ് നിര്‍മാണത്തിന്റെ വിവിധ തലങ്ങള്‍ ശാസ്ത്രീയമായി ഉള്‍ക്കൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനം പരിഷ്‌കരിക്കുന്നതിനും ഇതിലൂടെ സാധിക്കും.

കെ.എസ്.സി.എസ്.ടി.ഇ – നാറ്റ്പാക് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് വി.എസ് സഞ്ജയ് ഉദ്യോഗസ്ഥര്‍ക്ക് റോഡ് സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പി.എസ്. പ്രമോജ് ശങ്കര്‍, കേരള റോഡ് സുരക്ഷാ അതോറിറ്റി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഇളങ്കോവന്‍, നാറ്റ്പാക് ഡയറക്ടര്‍ സാംസണ്‍ മാത്യു, കെ.എസ്.സി.എസ്.ടി.ഇ – നാറ്റ്പാക് രജിസ്ട്രാര്‍ ഷഹീം എസ് എന്നിവര്‍ പ്രസംഗിച്ചു.

 

Share news
error: Content is protected !!
Scroll to Top