ഉദ്യോഗസ്ഥർ വിദ്യാർത്ഥികളായി, ബസ് ജീവനക്കാർ വെട്ടിലായി, വിദ്യാർത്ഥികൾക്ക് ആശ്വാസമായി

തിരൂർ: വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ ജില്ല എൻഫോഴ്സ്മെൻ്റ് ആർടിഒ കെ കെ സുരേഷ് കുമാറിൻ്റെ നേതൃത്വത്തിൽ രംഗത്തിറങ്ങിയ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെൻ്റ് ഉദ്യോഗസ്ഥരാണ് വേറിട്ട പരിശോധനാ രീതിയുമായി പ്രശംസ പിടിച്ച് പറ്റിയത്.
വിദ്യാർത്ഥികളുടെ യാത്രാ ദുരിതങ്ങളെ കുറിച്ച പരാതി പ്രവാഹങ്ങൾ പലപ്പോഴും വനരോദനമായി മാറുകയാണ് പതിവ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം നീണ്ട ഇടവേളക്ക് ശേഷം മുഴുസമയമായതോടെ ഇത് ഇരട്ടിക്കുന്ന സാഹചര്യത്തിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉദ്യോഗസ്ഥർ സഹായ ഹസ്തവുമായി രംഗത്തിറങ്ങിയത്.
വിദ്യാർത്ഥികൾക്കൊപ്പം യാത്ര ചെയ്ത് അവരുടെ പ്രയാസങ്ങളോരോന്നും നേരിട്ട് മനസ്സിലാക്കുകയായിരുന്നു മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ.

അമിത ചാർജ്ജ് ഈടാക്കുന്നതും ശനിയാഴ്ചകളിൽ ഇളവുകൾ അനുവദിക്കാത്തതും ബസിൽ കയറാൻ ജീവനക്കാരുടെ നിയന്ത്രണങ്ങളും ഉൾപ്പെടെ നാളേറേയായി കുട്ടികളുന്നയിക്കുന്ന മിക്ക പരാതികളും ഉദ്യോഗസ്ഥർ കണ്ടറിയുകയായിരുന്നു.

തിരൂർ, തിരൂരങ്ങാടി, പൊന്നാനി, മലപ്പുറം, കൊണ്ടോട്ടി, പെരിന്തൽമണ്ണ, നിലമ്പൂര്, മഞ്ചേരി തുടങ്ങി ജില്ലയുടെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് ജില്ല എൻഫോഴ്സ്മെൻ്റ് ആർ ടി ഒ കെ കെ സുരേഷ്കുമാർ, എം വി ഐമാരായ ഡാനിയൽ ബേബി, എം വി അരുൺ, തിരൂർ എം വി ഐ സി കെ സുൽഫിക്കർ, എ എം വി ഐമാരായ കെ ആർ ഹരിലാൽ, സലീഷ് മേലേപ്പാട്ട്, ആർ സുനിൽകുമാർ , അനസ് ലാഹുദീൻ, പി അജീഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ
വീഴ്ച വരുത്തിയ 68 ബസുകൾക്കെതിരെയും, ബസ് ജീവനക്കാർക്കെതിരെ യും കേസെടുത്തു.

വിദ്യാർത്ഥികളോടുള്ള അവഗണന തുടരുന്ന പക്ഷം നിയമ നടപടി സ്വീകരിക്കുന്നതിന് പുറമെ ഡ്രൈവറുടേയും, കണ്ടക്ടറുടേയും ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ല എൻഫോഴ്സ്മെൻ്റ് ആർടിഒ കെ കെ സുരേഷ് കുമാർ മുന്നറിയിപ്പ് നൽകി.
ഉദ്യോഗസ്ഥരുടെ നടപടി വിദ്യാർത്ഥികളിൽ ആതമവിശ്വാസം വളർത്തുന്നതാണെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെടുന്നു.

Share news
error: Content is protected !!
Scroll to Top