മതിലിലൂടെ രണ്ട് വിരലില്‍ ഓട്ടം; നിമിഷ നേരംകൊണ്ട് ഇരുട്ടില്‍ മറയുന്ന ‘മരിയാര്‍ പൂതം’ പിടിയില്‍

കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍പൂതം പിടിയില്‍. ഇന്നലെ രാത്രി എറണാകുളം നോര്‍ത്ത് പൊലീസാണ് പിടികൂടിയത്. മോഷണ ശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

നാളേറെയായി എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിസരത്തുള്ള ജനങ്ങളെ ഭീതിയുടെ നിഴലില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു മരിയാര്‍ പൂതം. ഇന്ന് പുലര്‍ച്ചെയാണ് കൊച്ചി നഗരത്തില്‍ തന്നെയുളള നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ മോഷണത്തിന് കയറിയത്. മോഷണ ശ്രമത്തിനിടെ ശബ്ദം കേട്ട് വീട്ടുടമ ഉണര്‍ന്നു. മരിയാര്‍ പൂതവുമായി മല്‍പ്പിടുത്തമായി. വാക്കത്തിക്കൊണ്ട് വീട്ടുടമയുടെ തലയ്ക്ക് വെട്ടി. ശബ്ദം കേട്ട് സമീവവാസികള്‍ ഓടിക്കൂടി. വീടുകളുടെ മതിലുകള്‍ക്ക് മുകളിലൂടെ രണ്ട് വിരലില്‍ വേഗത്തില്‍ നടന്നു നീങ്ങാന്‍ വിരുതനാണ്. റെയില്‍പാളത്തോട് ചേര്‍ന്ന മേഖലകളിലാണ് മോഷണം നടത്തുക. കവര്‍ച്ച നടത്തി റെയില്‍ പാളത്തിലൂടെ ഓടിയകലും.

എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീടുകളില്‍ മാത്രമാണ് ഇയാള്‍ മോഷണം നടത്തുന്നത്. അതിന് പിന്നില്‍ ഒരു കാരണവുമുണ്ട്. ആറ് വര്‍ഷം മുന്‍പ് മോഷണത്തിനിടെ മരിയാര്‍ പൂതത്തെ നോര്‍ത്ത് പൊലീസ് പിടികൂടിയിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുകയും രക്ഷപ്പെടുന്നതിനിടെ ഇയാള്‍ പിടിയിലാകുകയുമായിരുന്നു. തന്നെ പിടികൂടിയ പൊലീസിന് പണികൊടുക്കുമെന്നും നോര്‍ത്ത് സ്റ്റേഷന്‍ പരിധിയില്‍ തന്നെ മോഷണം തുടരുമെന്നും മരിയാര്‍പൂതം അന്ന് പ്രഖ്യാപിച്ചു. രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ മരിയാര്‍ പൂതം നേരെ എത്തിയത് നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീടുകളിലേക്കാണ്. പ്രദേശത്ത് ഇയാള്‍ മോഷണം പതിവാക്കി.

കുറച്ചു നാളുകളായി ഇയാള്‍ക്കായുള്ള തെരച്ചിലിലായിരുന്നു പൊലീസ്. നാട്ടുകാരും ഇയാള്‍ക്കായി രംഗത്തുണ്ടായിരുന്നു. കണ്‍മുന്നില്‍ കാണുമെങ്കിലും രക്ഷപ്പെട്ടുകളയുമെന്ന് നാട്ടുകാര്‍ പറയുന്നു. നീണ്ട തെരച്ചിലുകള്‍ക്കൊടുവിലാണ് മരിയാര്‍ പൂതം പൊലീസ് കെണിയില്‍ വീണത്.

 

 

Share news
error: Content is protected !!
Scroll to Top