നായനിരോധനത്തില്‍ കേന്ദ്രത്തിന് നോട്ടിസ്; യുക്തിയെന്തെന്ന് ദില്ലി ഹൈക്കോടതി

ദില്ലി: മനുഷ്യനെ ആക്രമിച്ച് കൊലപെടുത്തുന്ന വിദേശയിനം നായകളുടെ ഇറക്കുമതി, പ്രജനനം, വില്‍പ്പന എന്നിവ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ കേന്ദ്രത്തിന് നോട്ടീസ് നല്‍കി ദില്ലി ഹൈക്കോടതി. നായ ഇറക്കുമതി നിരോധനത്തിലെ യുക്തി എന്തെന്ന് കേന്ദ്രത്തിനോട് ദില്ലി ഹൈക്കോടതി ചോദിച്ചു. നിരോധനം എന്തിനെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. 23 ഇനം അപകടകാരികളായ നായ്ക്കളുടെ ഇറക്കുമതി നിരോധിച്ചതിനെതിരായ ഹര്‍ജിയിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ആക്രമണകാരികളായ 23 ഇനം നായകളുടെ ഇറക്കുമതി തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. റോട്ട്വീലര്‍, പിറ്റ്ബുള്‍, ടെറിയര്‍, വുള്‍ഫ് ഡോഗ്‌സ്, അടക്കമുള്ള 23 നായകളുടെ ഇറക്കുമതി, പ്രജനനം, വില്‍പ്പന എന്നിവ തടയണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം. ഇത്തരം നായകളുടെ ആക്രമണത്തില്‍ നിരവധി പേര്‍ മരണപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം. ഇവ മനുഷ്യജീവന് അപകടകരമാണെന്ന വിലയിരുത്തലിലാണ് നിര്‍ദേശം. വിദഗ്ധരുടെയും മൃഗസംരക്ഷണ സമിതികളുടെയും പ്രതികരണത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷമാണ് ഈ തീരുമാനം.

പട്ടികയിലെ നായകളുടെ വില്‍പനയ്ക്കും പ്രജനനത്തിനും ലൈസന്‍സോ പെര്‍മിറ്റോ നല്‍കുന്നതില്‍ നിന്ന് തദ്ദേശ സ്ഥാപനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ, ക്ഷീര പരിപാലന വകുപ്പ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചിട്ടുണ്ട്. ഈ ഇനങ്ങളില്‍പ്പെട്ട നായകളുടെ പ്രജനനം തടയുന്നതിന് വന്ധ്യംകരണം ചെയ്യേണ്ടതിന്റെ ആവശ്യകതയും നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നു.

പിറ്റ്ബുള്‍ ടെറിയര്‍, ടോസ ഇനു, അമേരിക്ക സ്റ്റാഫോര്‍ഡ്ഷയര്‍ ടെറിയര്‍, ഫില ബ്രസീലിറോ, ഡോഗോ അര്‍ജന്റീനോ, അമേരിക്കന്‍ ബുള്‍ഡോഗ്, ബോസ്ബോയല്‍, കംഗല്‍, സെന്‍ട്രല്‍ ഏഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, സൗത്ത് റഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, ടോണ്‍ജാക്ക്, സാര്‍പ്ലാനിനാക്, ജാപ്പനീസ് ടോസ, മാസ്ടിഫ്സ്, റോട്ട്വീലര്‍, ടെറിയര്‍സ്, റൊഡേഷ്യന്‍ റിഡ്ജ്ബാക്ക്, വുള്‍ഫ് ഡോഗ്സ്, കാനറിയോ, അക്ബാഷ്, മോസ്‌കോ ഗ്വാര്‍, കെയ്ന്‍ കോര്‍സോ, ബാന്‍ഡോ എന്നീ നായ്ക്കള്‍ക്കായിരുന്നു നിരോധനം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top