
തിരൂർ : ഗ്യാസ് പ്രതിസന്ധിയെ തുടർന്ന് തിരൂർ നഗരസഭാ ക്രിമിറ്റോറിയം അടച്ചുപൂട്ടി. ചൊവ്വാഴ്ച മുതലാണ് പൊറ്റിലത്തറയിലെ ഗ്യാസ് ക്രിമിറ്റോറിയം പൂട്ടിയത്. ഇതോടെ മൃതദേഹം സംസ്കരിക്കാനാകാത്ത പലരും പ്രതിസന്ധിയിലായി.
കഴിഞ്ഞ ദിവസം ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മൃതദേഹം പൊറ്റിലത്തറയിൽ സാധാരണ രീതിയിൽ സംസ്കരിച്ചു. ബുധനാഴ്ച രാത്രി മരിച്ച തിരൂർ കെഎസ്ഇബി ജീവനക്കാരൻ്റെ മൃതദേഹം സംസ്കരിക്കാനാവാതെ ബന്ധുക്കൾ നെട്ടോട്ടമോടി. തിരുവനന്തപുരം സ്വദേശിയും തിരൂർ കെഎസ്ഇബിയിലെ റിട്ട. ഓവർസിയറുമായ എൽ മോഹനൻ്റെ മൃതദേഹമാണ് ഗ്യാസ് ക്രിമിറ്റോറിയത്തിൽ സംസ്കരിക്കാൻ കഴിയാതെ ബന്ധുക്കൾ വലഞ്ഞത്. തിരൂർ തെക്കുമുറി പാട്ടുപറമ്പ് ക്ഷേത്രത്തിനുസമീപത്തെ വാടക ക്വാർടേഴ്‌സിലാണ് മോഹനൻ താമസിച്ചിരുന്നത്. തിരൂരിൽ സംസ്കരിക്കാൻ കഴിയാത്തതിനാൽ ബന്ധുക്കളും നാട്ടുകാരും ചേർന്ന് മംഗലത്ത് ഒരു സംഘടന നടത്തുന്ന ശ്മശാനത്തിൽ സംസ്കാരം നടത്തി.
12 കുറ്റി ഗ്യാസാണ് തിരൂർ നഗരസഭാ ക്രിമിറ്റോറിയത്തിലേക്ക് അനുവദിച്ചിട്ടുള്ളത്. ഒരു മൃതദേഹം സംസ്കരിക്കാൻ രണ്ട് കുറ്റി ഗ്യാസ് ആവശ്യമാണ്. ഗ്യാസ് ക്ഷാമം ഉടൻ പരിഹരിക്കണമെന്ന് സിപിഐ എം തിരൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




