ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി;മക്കള്‍ക്ക് പത്ത് ലക്ഷം വീതം

തിരുവനന്തപുരം: നിപ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ട നഴ്‌സ് ലിനിയുടെ മക്കള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നലല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ലിനിയുടെ ഭര്‍ത്താവ് സജീഷ് കേരളത്തില്‍ ജോലി ചെയ്യാന്‍ സന്നദ്ധനാണെങ്കില്‍ ജോലി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായി. നിപ വൈറസ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും.

വാര്‍ത്താസമ്മേളനത്തിലാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ ഇക്കാര്യം വ്യക്തമാക്കിയത്. രോഗിയെ പരിചരിക്കാന്‍ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ച നഴ്‌സാണ് ലിനി. രോഗിയെ പരിചരിച്ചതിലൂടെയാണ് അവര്‍ക്ക് രോഗം ബാധിച്ചതും മരണപ്പെട്ടതും. അതുകൊണ്ട്തന്നെ അവരുടെ കുടുംബങ്ങളോട് നമുക്ക് പ്രതിബദ്ധതയുണ്ടെന്നും മന്ത്രി പറഞ്ഞു. അതെസമയം മരിച്ചവരെല്ലാം തന്നെ സാധാരണ, ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. അതുകൊണ്ട് തന്നെ കാബിനറ്റ് മീറ്റിങ്ങില്‍ ആശ്വാസധനം പ്രഖ്യാപിച്ചതായും മന്ത്രി വ്യക്തമാക്കി.

ലിനിയുടെ മക്കളുടെ പേരില്‍ നിക്ഷേപിക്കുന്ന അഞ്ച് ലക്ഷം ദൈനംദിവ ആവശ്യങ്ങള്‍ക്കും അഞ്ച് ലക്ഷം സ്ഥിര നിക്ഷേപമായി ഭാവിയിലെ പഠനാവശ്യത്തിനും ഉപയോഗിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top