നിപ: ഒമ്പത് വാര്‍ഡുകള്‍ കണ്ടയ്മെന്റ് സോണുകള്‍

HIGHLIGHTS : Nipah: Nine wards are containment zones

malabarinews

മലപ്പുറം ജില്ലയില്‍ വളാഞ്ചേരി മുന്‍സിപ്പാലിറ്റി രണ്ടാം വാര്‍ഡില്‍ ഒരാള്‍ക്ക് നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ നാലു തദ്ദേശ സ്ഥാപനങ്ങളിലെ ഒമ്പത് വാര്‍ഡുകള്‍ കണ്ടയ്മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് പ്രഖ്യാപിച്ചു. വളാഞ്ചേരി മുന്‍സിപ്പാലിറ്റിയിലെ തോണിക്കല്‍ (ഡിവിഷന്‍ 1), താണിയപ്പന്‍ കുന്ന് (ഡിവിഷന്‍ 2), കക്കാട്ടുപാറ (ഡിവിഷന്‍ 3), കാവുംപുറം (ഡിവിഷന്‍ 4), മാറാക്കര പഞ്ചായത്തിലെ മജീദ് കണ്ട് (വാര്‍ഡ് 9), മലയില്‍ (വാര്‍ഡ് 11), നീരടി (വാര്‍ഡ് 12), എടയൂര്‍ പഞ്ചായത്തിലെ വലാര്‍ത്തപടി (വാര്‍ഡ് 17), ആതവനാട് ഗ്രാമപഞ്ചായത്തിലെ കരിപ്പോള്‍ (വാര്‍ഡ് 6) എന്നിവയാണ് കണ്ടയ്മെന്റ് സോണുകളാക്കിയത്.

രോഗ വ്യാപനം തടയാനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനുമാണ് ഈ വാര്‍ഡുകളെ കണ്ടയ്മെന്റ് സോണുകളാക്കിയത്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് തീരുമാനം. കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയ സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ കൂട്ടം കൂടാന്‍ പാടില്ല. ഈ പ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളുവെന്നും മദ്രസ്സകള്‍, അംഗനവാടികള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുള്ളതല്ലെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ വ്യാപാരസ്ഥാപനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ ഉള്‍പ്പെടില്ല.

ഈ വാര്‍ഡുകള്‍ക്ക് പുറമെ ജില്ലയിലെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. പൊതുജനങ്ങള്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കണം. പൊതുജനങ്ങള്‍ പുറത്തിറങ്ങുന്ന സമയത്തും യാത്രകളിലും മറ്റും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. ട്യൂഷന്‍ സ്ഥാപനങ്ങളില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിക്കണം. കൂടിച്ചേരലുകള്‍ പരമാവധി കുറച്ച് സാമൂഹിക അകലം പാലിക്കണം. പനി മുതലായ രോഗ ലക്ഷണങ്ങള്‍ കാണുന്ന സമയത്ത് സ്വയം ചികിത്സിക്കാതെ ഒരു രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ ഉപദേശം തേടണം. പക്ഷികള്‍, വവ്വാലുകള്‍, മറ്റ് ജീവികള്‍ കടിച്ചതോ ഫലവൃക്ഷങ്ങളില്‍ നിന്നും താഴെ വീണ് കിടക്കുന്നതോ ആയ പഴങ്ങള്‍ യാതൊരു കാരണവശാലും കഴിക്കാന്‍ പാടുള്ളതല്ല. പഴം, പച്ചക്കറികള്‍ എന്നിവ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.

പനി, ചര്‍ദ്ദി മറ്റ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുന്ന പക്ഷം രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതും ഇവ പകരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ 0483 2736320, 0483 2736326 എന്നീ നമ്പറുകളില്‍ വിളിച്ച് അറിയിക്കേണ്ടതുമാണ്. ജില്ലയില്‍ നടന്നുവരുന്ന ഉത്സവങ്ങള്‍, മേളകള്‍ എന്നിവയോട് അനുബന്ധിച്ചുള്ള പ്രദര്‍ശന മേളകളിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കുമ്പോള്‍ മാസ്‌ക് ധരിച്ചും അണുവിമുക്തമാക്കിയിട്ടും മാത്രമേ പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് സംഘാടകര്‍ നിര്‍ബന്ധമായും ഉറപ്പ് വരുത്തണം. ആശുപത്രികളില്‍ രോഗികളെ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണം. ജനങ്ങള്‍ സഹകരിക്കണമെന്നും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!