യുഎസ് ഏര്‍പ്പെടുത്തുന്ന പുതിയ എച്ച്-വണ്‍ ബി വിസ ഫീസ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

വാഷിങ്ടണ്‍: യുഎസ് ഏര്‍പ്പെടുത്തുന്ന പുതിയ എച്ച് -വണ്‍ ബി ഫീസ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ അപേക്ഷകള്‍ക്ക് ഒരു ലക്ഷം ഡോളറിന്റെ (88 ലക്ഷം രൂപ) ഫീസാണ് ട്രംപ് ഭരണകൂടം ചുമത്തിയത്. ഇന്ന് ഇന്ത്യന്‍ സമയം രാവിലെ 9:31 മുതലാണ് ഫീസ് ഈടാക്കുക. നിലവിലെ H1ബി വീസകള്‍ക്ക് ഇത് ബാധകമല്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

എച്ച്1 ബി വിസകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ യുഎസ് നടപടിയില്‍ ഇന്ത്യയിലും അമേരിക്കയിലും ആശങ്ക ഒഴിഞ്ഞിട്ടില്ല. ഒറ്റത്തവണ ഫീസാണെന്നും, നിലവില്‍ വിസയുള്ളവരെ ബാധിക്കില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വിശദീകരണ കുറിപ്പിറക്കിയെങ്കിലും അമേരിക്കന്‍ കമ്പനികളും ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികളും ആശങ്കയിലാണ്. അതേസമയം, പുതിയ ട്രംപ് നയത്തില്‍ ആശങ്ക രേഖപ്പെടുത്തി യുഎസ് ചേംബര്‍ ഓഫ് കോമേഴ്സ് രംഗത്തെത്തി. ട്രംപ് ഭരണകൂടവുമായി ചര്‍ച്ചകള്‍ നടത്തുമെന്നും ചേംബര്‍ അറിയിച്ചു.

പുതിയ വിശദീകരണമനുസരിച്ച് പുത്തന്‍ വിസകള്‍ക്ക് മാത്രമാണ് ഭീമന്‍ ഫീസ്. നിലവില്‍ വിസയുള്ളവര്‍ അമേരിക്കയ്ക്ക് പുറത്ത് യാത്രയിലാണെങ്കില്‍ തിരിച്ചെത്തുമ്പോള്‍ ഈ ഫീസ് അടയ്‌ക്കേണ്ടതില്ല. നിലവിലുള്ള വിസ പുതുക്കാനും ഫീസടയക്കേണ്ട. ഒരു ലക്ഷം ഡോളര്‍ വാര്‍ഷിക ഫീസല്ല ഒറ്റത്തവണ അടയ്‌ക്കേണ്ട തുകയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

ഒരു സാമ്പത്തിക വര്‍ഷത്തില്‍ 65,000 എച്ച് വണ്‍ ബി വിസകളാണ് അമേരിക്ക അനുവദിക്കുന്നത്. ഇതിന് പുറമേ ഇരുപതിനായിരം വിസകള്‍ അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസ നടത്തിയ വിദേശികള്‍ക്കും നല്‍കുന്നുണ്ട്. ഐടി മേഖലയിലെ ഇന്ത്യക്കാരാണ് ഈ വിസയുടെ എറ്റവും വലിയ ഗുണഭോക്താക്കള്‍. ഇന്ത്യന്‍ ജീവനക്കാരുടെ വരവ് കുറച്ചാല്‍ അമേരിക്കയില്‍ പഠിച്ചിറങ്ങുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസങ്ങളുണ്ടാകുമെന്നാണ് വൈറ്റ് ഹൗസ് വിശദീകരണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top