കാലവര്‍ഷക്കെടുതി: ജില്ലാ ഭരണകൂടങ്ങള്‍ ജാഗ്രതയോടെ ഇടപെടണമെന്ന് മുഖ്യമന്ത്രി

മലപ്പുറം: കാലവര്‍ഷക്കെടുതി നേരിടുതില്‍ ജില്ലാ ഭരണകൂടങ്ങള്‍ ജാഗ്രതയോടെ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ കലക്ടര്‍മാരുമായി നടത്തിയ ടെലി കോഫറന്‍സിങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് തടസ്സമാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാനദണ്ഡങ്ങള്‍ക്കനുസൃതമായി മാത്രം പണം ചെലവഴിക്കാന്‍ ശ്രദ്ധിക്കണം. ദുരിതബാധിതരുടെ പ്രശ്‌നങ്ങളില്‍ കാലതാമസമില്ലാതെ ഇടപെടാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കലക്ടര്‍മാരെ ഓര്‍മിപ്പിച്ചു. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണ്. പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ ഫലപ്രദമായ നടപടികളുണ്ടാവണം. വെള്ളം കയറിയ പ്രദേശങ്ങളില്‍ കുടിവെള്ളത്തിന് ക്ഷാമമുണ്ടാകാനിടയുണ്ട്. അക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കലക്ടര്‍മാരോട് പറഞ്ഞു.
മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ, അസി. കലക്ടര്‍ വികല്‍പ്പ് ഭരദ്വാജ് എന്നിവര്‍ വിഡിയോ കോഫറന്‍സിങില്‍ പങ്കെടുത്തു.

ജില്ലയില്‍ ഇതുവരെ 8 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. ഏറനാട്, തിരൂരങ്ങാടി താലൂക്കുകളിലായി രണ്ടുപേരെ കാണാതായി. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 138 വില്ലേജുകളില്‍ മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 618 പേര്‍ മഴക്കെടുതിമൂലം ദുരിതം അനുഭവിക്കുന്നു. 10 വീടുകള്‍ പൂര്‍ണമായും 220 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. 715.35 ഹെക്ടര്‍ കൃഷി നശിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. 113.9 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 1086.81 മില്ലിമീറ്റര്‍ മഴയാണ് ഈ സീസണില്‍ ജില്ലയില്‍ ലഭിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ മാത്രം 44 മില്ലിമീറ്റര്‍ മഴ ലഭിച്ചു.

Share news
error: Content is protected !!
Scroll to Top