കൊച്ചി ഫ്‌ലാറ്റിലെ കൊലപാതകം; പ്രതി അര്‍ഷാദ് പിടിയില്‍, കൊലയ്ക്കു കാരണം ലഹരിത്തര്‍ക്കമെന്ന് സംശയം; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

കൊച്ചി: കാക്കനാട്ടെ ഫ്‌ലാറ്റില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദിനെ പൊലീസ് പിടികൂടി. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനെ(22)യാണ് കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സജീവിനൊപ്പം ഫ്‌ലാറ്റിലുണ്ടായിരുന്ന കോഴിക്കോട് പയ്യോളി സ്വദേശി അര്‍ഷാദിനെ കര്‍ണാടകയിലേക്ക് കടക്കുന്നതിനിടെ കാസര്‍ഗോഡ് മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അര്‍ഷാദിനെ പൊലീസ് പിടികൂടിയത്. ലഹരിത്തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്‌ലാറ്റില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹത്തിന്റെ തലയിലും ദേഹത്തും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. രണ്ടു ദിവസത്തെ പഴക്കമുണ്ട്. സജീവ് ഉള്‍പ്പെടെ അഞ്ചു യുവാക്കള്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയോട് ചേര്‍ന്ന ചതുരാകൃതിയിലുള്ള ഡക്ടറ്റില്‍ തിരുകിയ നിലയിലായിരുന്നു മൃതദേഹം. കൂടെ താമസിച്ചിരുന്ന മൂന്നുപേര്‍ വിനോദയാത്ര കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്.

മൃതദേഹം കവറുകള്‍ കൊണ്ട് മറച്ച് ബെഡ് ഷീറ്റില്‍ പൊതിഞ്ഞ് കെട്ടി സൂക്ഷിച്ചിരിക്കുകയായിരുന്നു. കൊലപാതകത്തില്‍ കാണാതായ യുവാവിന് നിര്‍ണായക പങ്കുണ്ടെന്ന വിലയിരുത്തലിലായിരുന്നു അന്വേഷണസംഘം. അര്‍ഷാദിന്റെ പയ്യോളിയിലെ വീട്ടില്‍ ഇന്നലെ രാത്രി തന്നെ അന്വേഷണം നടത്തിയെങ്കിലും ഇയാള്‍ ഒളിവിലായിരുന്നു.

അര്‍ഷാദിന്റെ കൈയ്യിലാണ് കൊല്ലപ്പെട്ട യുവാവിന്റെ ഫോണ്‍ ഉള്ളതെന്നാണ് സംശയിക്കപ്പെടുന്നത്. ഇന്നലെ ഉച്ചവരെ ഈ ഫോണില്‍ നിന്നും സുഹൃത്തുക്കള്‍ക്ക് സന്ദേശം ലഭിച്ചിരുന്നു. താന്‍ സ്ഥലത്തില്ലെന്നായിരുന്നു മെസ്സേജ്. കൃത്യം നടത്തിയയാള്‍ ഫോണ്‍ കൈക്കലാക്കി മറ്റുള്ളവര്‍ക്ക് മെസ്സേജ് അയച്ചതാണെന്നാണ് സംശയിച്ചിരുന്നു. അതേസമയം അര്‍ഷാദിന്റെ ഫോണ്‍ സ്വിച്ച്ഓഫായിരുന്നു.

യുവാക്കള്‍ ഇന്‍ഫോപാര്‍ക്കിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരാണ്. വണ്ടൂര്‍ അമ്പലപ്പടി പുത്തന്‍പുര രാമകൃഷ്ണന്റെ മകനാണു മരിച്ച സജീവ്. മാതാവ്: ജിഷ (ഐസിഡിഎസ് സൂപ്പര്‍വൈസര്‍). സഹോദരന്‍: രാജീവ് കൃഷ്ണന്‍.

Share news
error: Content is protected !!
Scroll to Top