Section

malabari-logo-mobile

കേരളത്തിൽ കോവിഡ് പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കും: മുഖ്യമന്ത്രി

HIGHLIGHTS : more first line treatement center starting in kerala

കേരളത്തിൽ കോവിഡ് പരിശോധനാ കേന്ദ്രങ്ങളുടെയും പരിശോധനയുടെയും എണ്ണം വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇപ്പോൾ സർക്കാർ മേഖലയിൽ 59ഉം സ്വകാര്യമേഖലയിൽ 51ഉം ടെസ്റ്റിങ് കേന്ദ്രങ്ങളുണ്ട്.
സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി രണ്ടു ചർച്ച നടത്തി കോവിഡ് ചികിത്സാ ഫീസും മറ്റും നിശ്ചയിച്ചു. നിരവധി സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. രണ്ട് സ്വാശ്രയ സ്വകാര്യ മെഡിക്കൽ കോളേജുകൾ കണ്ണൂരും വയനാട്ടിലും കോവിഡ് ചികിത്സക്ക് മാത്രമായി വിട്ടു നൽകിയിട്ടുണ്ട്.
ജൂലൈ 19 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്തൊട്ടാകെ 187  സിഎഫ്എൽടിസി കളിലായി 20404 ബെഡുകൾ തയ്യാറായിക്കഴിഞ്ഞു. 305 ഡോക്ടർമാരേയും 572 നഴ്‌സുമാരേയും 62 ഫാർമസിസ്റ്റുകളേയും 27 ലാബ് ടെക്‌നീഷ്യൻമാരേയും ജൂലൈ 19നുള്ളിൽ  സിഎഫ്എൽടിസികളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. 742 സിഎഫ്എൽടിസികളാണ് ജൂലൈ 23നകം തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നത്. അതോടെ ബെഡുകളുടെ എണ്ണം 69215 ആയി ഉയരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ  സിഎഫ്എൽടിസികളിലും  രാവിലെ മുതൽ വൈകുന്നേരം വരെ ഒപി നടത്താനുള്ള സൗകര്യവും ടെലിമെഡിസിന് ആവശ്യമായ ലാൻഡ്‌ലൈനും ഇന്റർനെറ്റ് സൗകര്യങ്ങളും ഉണ്ടായിരിക്കും. ഓരോ  സിഎഫ്എൽടിസിക്കും ആംബുലൻസ് സൗകര്യമേർപ്പെടുത്തും. ഐസൊലേഷനിലുള്ളവർക്ക് ബാത്ത്‌റൂമോടു കൂടിയ പ്രത്യേക മുറികൾ ലഭിക്കും. വെള്ളവും വൈദ്യുതിയും മുടങ്ങാതെ ലഭ്യമാകാനും ഭക്ഷണം എത്തിക്കാനും വേണ്ട ക്രമീകരണങ്ങൾ ഉറപ്പു വരുത്തും. ഫ്രണ്ട് ഓഫീസ്, ഡോക്ടർമാരുടെ കൺസൾട്ടിങ് റൂം, നഴ്‌സിങ് സ്റ്റേഷൻ, ഫാർമസി, സ്റ്റോർ, ഒബ്‌സർവേഷൻ റൂം, തുടങ്ങിയ സൗകര്യങ്ങളും ഉണ്ടായിരിക്കും. മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാൻ വേണ്ട സംവിധാനങ്ങൾ ഏർപ്പെടുത്തും. സെമി പെർമനന്റ് ടോയ്‌ലറ്റുകളും ഉണ്ടാവും.
ആന്റിജൻ ടെസ്റ്റ്  പോസിറ്റീവ് ആയവരിൽ  രോഗലക്ഷണങ്ങളില്ലാത്തവരേയും നിലവിലെ സാഹചര്യത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്കു കൊണ്ടുപോകേണ്ടി വരും. രോഗലക്ഷണങ്ങൾ ഇല്ലാത്തവരിൽനിന്നും രോഗം പകരാനും അതുവഴി  സമൂഹവ്യാപനത്തിനും സാധ്യതയുണ്ട്. അതുകൊണ്ട് രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും പോസിറ്റീവ് ആയവരെ മാറ്റിപ്പാർപ്പിക്കുന്നതാണ് ഉചിതം. പരിശോധനാ ഫലം നെഗറ്റീവ് ആകുന്ന മുറയ്ക്ക് സർക്കാർ മാനദണ്ഡപ്രകാരം തിരികെ വീട്ടിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിലുണ്ടായ പാളിച്ചകളാണ് നിലവിൽ കേസുകളുടെ എണ്ണം കൂടാൻ കാരണമായത് എന്ന തരത്തിലുള്ള പ്രചരണം ചിലർ നടത്തുന്നുണ്ട്. ഇങ്ങനെ പരാതി പറയുന്നവർ യാഥാർത്ഥ്യം മനസിലാക്കുന്നില്ല. ഉറക്കം നടക്കുന്നവരെ ഉണർത്താനാവില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കേരളത്തിലെ കുറഞ്ഞ മരണ നിരക്ക് സൂചിപ്പിക്കുന്നത് പ്രതിരോധ മികവ്

sameeksha-malabarinews

കേരളത്തിലെ കുറഞ്ഞ മരണ നിരക്ക് സൂചിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ പ്രതിരോധ മികവിനെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിങ്കളാഴ്ച മാത്രം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 36,806 കേസുകളും 596 മരണങ്ങളുമാണ്. അയൽ സംസ്ഥാനങ്ങളുടെ കാര്യമെടുത്താൽ തമിഴ്‌നാട്ടിൽ തിങ്കളാഴ്ച 4,985 കേസുകളും 70 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കർണ്ണാടകത്തിലാകട്ടെ 3,648 കേസുകളും 72 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ ജനസാന്ദ്രതയും, വയോജന സാന്ദ്രതയും, ഹൃദ്രോഗം പോലുള്ള രോഗങ്ങളുടെ എണ്ണവുമൊക്കെ വളരെ കൂടുതലുള്ള കേരളത്തിൽ കുറഞ്ഞ മരണ നിരക്കാണുള്ളത്.
ടെസ്റ്റുകളുടെ കാര്യത്തിലും കേരളം ബഹുദൂരം മുന്നിലാണ്. ഒരു പോസിറ്റീവ് കേസിനു 44 ടെസ്റ്റുകളാണ് നമ്മൾ നടത്തുന്നത്. മഹാരാഷ്ട്രയിൽ അത് 5ഉം, ഡൽഹിയിൽ 7ഉം, തമിഴ്‌നാടിൽ 11ഉം കർണാടകയിൽ 17ഉം, ഗുജറാത്തിൽ 11ഉം ആണ്. കേരളം ടെസ്റ്റുകളുടെ കാര്യത്തിൽ പുറകിലാണെന്നു പറയുന്നവർ നോക്കുന്നത് ടെസ്റ്റുകളുടെ കേവലമായ എണ്ണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തു തന്നെ കേസ് ഫറ്റാലിറ്റി റേറ്റ് ഏറ്റവും കുറഞ്ഞ പ്രദേശങ്ങളിലൊന്നാണ് ഇന്ന് കേരളം. കേരളത്തിലെ കേസ് ഫറ്റാലിറ്റി റേറ്റ് 0.33 ശതമാനം ആണ്. അതായത് 100 പേരിൽ 0.33 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. അതേ സമയം ഡൽഹിയിലെ കേസ് ഫറ്റാലിറ്റി റേറ്റ് 3 ശതമാനവും, തമിഴ്‌നാട്ടിൽ 1.5 ശതമാനവും,  മഹാരാഷ്ട്രയിൽ 3.8 ശതമാനവും. ഗുജറാത്തിൽ 4.4 ശതമാനവും കർണാടകയിൽ 2.1 ശതമാനവും ആണ്.
ജനുവരി 30നാണ് ലോകാരോഗ്യ സംഘടന ആഗോള തലത്തിൽ കോവിഡ് 19 പ്രതിരോധത്തിനായി അടിയന്തര മുന്നറിയിപ്പ് നൽകിയത്. എന്നാൽ, കേരളം ജനുവരി ആദ്യം തന്നെ പ്രശ്‌ന സാധ്യതകൾ മുൻകൂട്ടിക്കണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. സെക്കണ്ടറി കോണ്ടാക്ടുകൾ ട്രെയ്‌സ് ചെയ്യുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!