നരേന്ദ്രമോഡിയുടെ റാലി നടക്കാനിരിക്കെ ഗയയില്‍ ബോംബ് സ്‌ഫോടനം

Narendra-Modi_15ഗയ : ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് റാലി ബീഹാറിലെ ഗയയില്‍ നടക്കാനിരിക്കെ മാവോവാദി ആക്രമണം. സ്‌ഫോടനത്തില്‍ ഗയ ജില്ലയിലെ മന്‍ജൗലി, ദുമരിയ്യ ബസാര്‍ എന്നിവിടങ്ങളിലെ സ്വകാര്യ കമ്പനികളുടെ 2 മൊബൈല്‍ ടവറുകള്‍ തകര്‍ന്നു.

നൂറോളം വരുന്ന മാവോവാദികള്‍ ചേര്‍ന്നാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് നിഷാന്ത് തിവാരി വ്യക്തമാക്കി. ഗയയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം ഉണ്ടായത്.

ഇന്ന് വൈകീട്ട് 2 തെരഞ്ഞെടുപ്പ് റാലികളായിരുന്നു ബിജെപി ഇവിടെ നടത്താനിരുന്നത്. ഇന്ന് രാവിലെ ഔറംഗബാദിലെ റാഫിഗഞ്ച് സ്റ്റേഷനില്‍ നടത്തിയ തെരച്ചിലില്‍ ബോംബ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുകയും ബോംബ് നിര്‍വീര്യമാക്കിയശേഷമാണ് പിന്നീട് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്.

നരേന്ദ്രമോഡിയുടെ റാലി നടക്കാനിരിക്കെ ഇതിനും മുമ്പും സ്‌ഫോടനമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒക്‌ടോബര്‍ 27 ന് പട്‌നയിലെ ഗാന്ധി മൈതാനത്തിലുണ്ടായ സ്‌ഫോടനത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം പിടിയിലായ ഇന്ത്യന്‍ മുജാഹിദീ നേതാവ് തഹ്‌സീന്‍ അക്തറാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top